മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ജസ്പ്രീത് ബൂംമ്രയുടെ തകർപ്പൻ ബൗളിംഗ്. കരിയറിലെ ഏറ്റവും മികച്ച പ്രകടത്തോടെ വെറും 10 റൺസിനാണ് ബുംമ്ര 5 വിക്കറ്റുകൾ വീഴ്‌ത്തിയത്. ഇതിൽ 18-ാം ഓവറിൽ ഒരു റൺസുപോലും വിട്ടുകൊടുക്കാതെ ബൂംമ്ര നേടിയത് മൂന്ന് വിക്കറ്റുകളാണ്. കളിയിൽ തുടർച്ചയായി ഒൻപതാം തോൽവി ടീം ഏറ്റുവാങ്ങേണ്ടി വന്നതിനും ഇന്നലെ മുംബൈ ആരാധകർ സാക്ഷിയായി.
തകർത്തടിച്ച കൊൽക്കത്ത ബാറ്റിംഗ് നിരയെ 165 റൺസിൽ പിടിച്ചുകെട്ടിയത് ബുംമ്രയുടെ അവസാന ഓവറുകളിലെ കൃത്യതയാർന്ന ബൗളിംഗായിരുന്നു. ടൂർണ്ണമെന്റിൽ കാര്യമായി ഒരു നേട്ടവും കൊയ്യാനാകാതെ നിൽക്കേയാണ് ബുംമ്ര ഇന്നലെ ടീമിനായി മികച്ച പ്രകടനം നടത്തിയത്.
മധ്യനിരയിൽ കൊൽക്കത്തയ്‌ക്കായി ബുംമ്ര ആദ്യം മടക്കിയത് തകർപ്പൻ അടികൾക്ക് പേരുകേട്ട ആന്ദ്രേ റസ്സലിനെയായിരുന്നു. ഉയർത്തിയടിച്ച പന്ത് പൊള്ളാഡാണ് കയ്യിലാ ക്കിയത്. മദ്ധ്യനിരയിൽ നിലയുറപ്പിച്ച നിതീഷ് റാണയെയാണ് ബുംമ്ര രണ്ടാമതായി മടക്കി. മികച്ച പന്തിൽ കീപ്പർ ഇഷാൻ കിഷൻ ക്യാച്ചെടുത്തു. തന്റെ രണ്ടാം വരവിൽ 18-ാം ഓവർ ബുംമ്ര ഐപിഎൽ ചരിത്രത്തിലെ മറക്കാനാകാത്ത ഓവറാക്കി മാറ്റി. ആദ്യപന്തിൽ ഷെൽഡൻ ജാക്‌സണെ മടക്കി. ഡാനിയേൽ സാംസ് ക്യാച്ചെടുത്തു. മൂന്നാം പന്തിൽ പാറ്റ് കമ്മിൻസും വീണു. തിലക് വെർമയാണ് ക്യാച്ചെടുത്തത്. തൊട്ടടുത്ത പന്തിൽ മുന്നിൽ അപ്രതീക്ഷിതമായി കുത്തിയുയർന്ന പന്ത് പ്രതിരോധിക്കുന്നതിനിടെ സുനിൽ നരെയ്‌നെ ബുംമ്ര തന്നെ സ്വയം ക്യാച്ചെടുത്ത് പുറത്താക്കി തന്റെ അഞ്ചുവിക്കറ്റ് നേട്ടവും പൂർത്തിയാക്കി.
ഐപിഎല്ലിൽ ഇതുവരെയുള്ള മികച്ച നേട്ടങ്ങളിൽ രണ്ടാമത്തെ ഏറ്റവും മികച്ചതാണ് ബുംമ്രയുടേത്. 2008ൽ സൊഹൈൽ തൻവീർ 14ന് 6 വിക്കറ്റുകൾ വീഴ്‌ത്തി. 2009ൽ അനിൽ കുംബ്ലെ 5 റൺസിന് 5 വിക്കറ്റുകൾ വീഴ്‌ത്തി. 2016ൽ ആദം സാംപ 19ന് 6 വിക്കറ്റുകൾ വീഴ്‌ത്തി. 2019ൽ അൽസാരി ജോസഫ് 12ന് 6 വിക്കറ്റുകൾ വീഴ്‌ത്തിയിട്ടുണ്ട്.
Comments