ഹൈദരാബാദ്: ഗ്യാൻവാപി മസ്ജിദ് വിധി 1991ലെ ആരാധനാലയ നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന ആരോപണവുമായി എഐഎംഐഎം അദ്ധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസി. നിയമപ്രകാരം ഒരു വ്യക്തി അല്ലെങ്കിൽ വിഭാഗം ഏതങ്കിലും ഒരു മതവിഭാഗത്തിന്റെ ആരാധനാലയത്തെ മറ്റൊരു മതവിഭാഗത്തിന്റെയോ ആരാധനാലയമാക്കി മാറ്റാൻ പാടില്ല. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി മസ്ജിദിനുള്ളിലെ സർവേ തുടരുമെന്നും, റിപ്പോർട്ട് മെയ് 17നകം സമർപ്പിക്കണമെന്നും വാരാണസി കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഒവൈസിയുടെ പ്രതികരണം.
‘ 1991ലെ ആരാധനാലയ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് കോടതിയുടെ ഈ ഉത്തരവ്. ബാബറി മസ്ജിദ് വിഷയമുണ്ടായപ്പോൾ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയേയും ഇത് ലംഘിക്കുന്നു. ബാബറി മസ്ജിദിന് ശേഷം ഇനി ഒരു മസ്ജിദ് കൂടി നഷ്ടപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തിൽ അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡും, മസ്ജിദ് കമ്മിറ്റിയും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും’ ഒവൈസി പറഞ്ഞു. ആരാധനാലയങ്ങൾ മാറ്റാൻ ശ്രമിക്കുന്നവർക്കെതിരെ യുപി സർക്കാർ കർശന നടപടി എടുക്കണം. ആരാധനാലയങ്ങളുടെ രീതി മാറ്റാൻ ശ്രമിക്കുന്ന വ്യക്തി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അവർക്കെതിരെ യോഗി സർക്കാർ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഒവൈസി ആവശ്യപ്പെട്ടു.
കാശി വിശ്വനാഥ ക്ഷേത്രം തകർത്ത് മുഗൾ രാജാക്കന്മാർ നിർമ്മിച്ചതെന്ന് വിശ്വസിക്കുന്ന ഗ്യാൻവാപി മസ്ജിദിലെ ക്ഷേത്രത്തിനുള്ളിൽ സർവ്വേ നടത്താൻ കോടതി നേരത്തെ അനുമതി നൽകിയിരുന്നു. പള്ളിയുടെ പുറംമതിലിനോട് ചേർന്നുള്ള ശ്രിങ്കാർ ഗൗരി വിഗ്രഹങ്ങളിൽ വർഷം മുഴുവനും പ്രാർത്ഥന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് അഭിഭാഷകരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെ കോടതി നിയോഗിച്ചത്.
Comments