കോഴിക്കോട്: ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച അപ്രൈസർ ചികിത്സയിലിരിക്കെ മരിച്ചു. കൊടിയത്തൂർ ഗ്രാമീൺ ബാങ്കിലെ അപ്രൈസർ മോഹനനാണ് മരിച്ചത്. മുക്കുപണ്ടം തട്ടിയെന്ന കേസിൽ ആരോപണം നേരിടുന്നതിനിടെയാണ് മോഹനൻ ജീവനൊടുക്കിയത്. ഏകദേശം 27 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം നടക്കവെയാണ് ബാങ്കിലെ അപ്രൈസറുടെ ആത്മഹത്യ.
കോഴിക്കോട് വെച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു മോഹനൻ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ മോഹനനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ മോഹനൻ മരിക്കുകയായിരുന്നു. ട്രെയിൻ തട്ടി മോഹനന്റെ ഇരുകൈകളും അറ്റുപോയിരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു.
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ മോഹനനെ പോലീസ് പ്രതി ചേർത്തിരുന്നില്ല. എന്നാൽ അപ്രൈസറായിരുന്ന മോഹനനെതിരെ ആരോപണമുയർന്നിരുന്നു. കേസിൽ ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന വിഷ്ണു, സന്തോഷ്, ഷൈനി, കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്ന ബാബു എന്നിവരെയാണ് പോലീസ് പ്രതി ചേർത്തത്. കേസിൽ അന്വേഷണം തുടരുകയാണ്.
Comments