ന്യൂഡൽഹി: പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ ഇന്ധന നികുതി കുറച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതായി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
ക്രൂഡ് ഓയിൽ വില ആഗോളതലത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്. ഇത് തീർച്ചയായും ഇന്ത്യയെയും സ്വാധീനിക്കും. എന്നിരുന്നാലും ജനക്ഷേമം മുന്നിൽകണ്ട് ഇന്ധനവിലയിലെ എക്‌സൈസ് തീരുവ കുറയ്‌ക്കാൻ കേന്ദ്രസർക്കാർ തയ്യാറായി. ഇത് തികച്ചും അഭിനന്ദനാർഹമാണ്. സമാനമായി സംസ്ഥാന സർക്കാരുകളും നികുതി കുറയ്‌ക്കാൻ തയ്യാറാകണമെന്നും അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും കേന്ദ്രസർക്കാർ നടപടിയെ സ്വാഗതം ചെയ്തു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ധനവിലയിലെ എക്‌സൈസ് തീരുവ രണ്ട് തവണയാണ് കേന്ദ്ര സർക്കാർ കുറച്ചത്. സാധാരണക്കാർക്ക് ഇത് ഏറെ ഗുണം ചെയ്യും. ഉജ്ജ്വല യോജനയുടെ ഒമ്പത് കോടിയോളം വരുന്ന ഉപഭോക്താക്കൾക്ക് ഗുണകരമാകുന്ന വിധത്തിൽ ഗ്യാസ് സിലിണ്ടറിന് 200 രൂപ സബ്‌സിഡിയും അനുവദിച്ചു. ഇത് ഏറെ അഭിനന്ദനാർഹമാണെന്നും നദ്ദ പറഞ്ഞു.
Comments