അഹമ്മദാബാദ്: ഐപിഎല്ലിലെ രണ്ടാം ഫൈനലിസ്റ്റുകളെ ഇന്ന് അറിയാം. ആദ്യ ക്വാളി ഫയറിൽ പരാജയപ്പെട്ട രാജസ്ഥാൻ റോയൽസും മൂന്നാം സ്ഥാനക്കാരായ ലക്‌നൗവിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ബാംഗ്ലൂരുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ജയിച്ചാൽ ഹാർദ്ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്താണ് എതിരാളി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയ ത്തിലാണ് സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന മത്സരവും ഞായറാഴ്ചത്തെ ഫൈനലും നടക്കുന്നത്.
ഏറ്റവും സന്തുലിതമായ ടീമുമായിട്ടാണ് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് രണ്ടാം കിരീടത്തിനായി ഇറങ്ങുന്നത്. ഐപിഎല്ലിൽ ഇത്തവണ റൺവേട്ടയിൽ മുമ്പനായ ജോസ് ബട്‌ലറും വിക്കറ്റ് വേട്ടയിൽ മുമ്പനായ യുസ്വേന്ദ്ര ചാഹലും നിറഞ്ഞാടുന്ന രാജസ്ഥാനാണ് മുൻതൂക്കം. ബാറ്റിംഗ് നിരയിൽ മുന്നിൽ നിന്ന് നയിക്കുന്ന നായകൻ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും തകർപ്പൻ അടികൾക്ക് പേരെടുത്ത ഹെറ്റ്‌മെയറും റിയാൻ പ്രയാഗും ആർ.അശ്വിനും ബാറ്റിംഗിൽ അതീവ മികവോടെയാണ് കളിക്കുന്നത്.
ബൗളിംഗിൽ ട്രെൻഡ് ബോൾട്ടും പ്രസിദ്ധ് കൃഷ്ണയും ഒബേ മകോയിയും നയിക്കുന്ന പേസ് നിരയ്‌ക്ക് ശക്തമായ പിന്തുണയുമായിട്ടാണ് ചാഹലും അശ്വിനും കളം നിറയുന്നത്.
വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങി എത്തിയതിന്റെ ആശ്വാസത്തിലാണ് ബാംഗ്ലൂർ ആദ്യ കിരീടത്തിനായി ഇറങ്ങുന്നത്. ഫാഫ് ഡ്യൂപ്ലെസിസും കഴിഞ്ഞ മത്സരത്തിൽ ഉജ്ജ്വല സെഞ്ച്വറി നേടിയ രജത് പട്ടീദാറും ഗ്ലെൻ മാക്‌സ്വെലും മികച്ച ചേസറായിക്കഴിഞ്ഞ ദിനേശ് കാർത്തികും ശക്തമായ പോരാട്ടത്തിനാണിറങ്ങുന്നത്. മികച്ച ഫോമിലേക്ക് എത്തിയ മുഹമ്മദ് സിറാജും കൃത്യമായ ഇടവേളകളിൽ വിക്കറ്റുവീഴ്‌ത്തുന്ന ജോഷ് ഹേസൽവുഡും ഏത് മികച്ച ബാറ്റ്‌സ്മാനേയും വീഴ്‌ത്തുന്ന വാനിന്ദു ഹസാരാംഗയുമാണ് ബാംഗ്ലൂരിന്റെ കരുത്ത്.















