അമൃത്സർ: പഞ്ചാബിൽ ആംആദ്മി സർക്കാരിന് തിരിച്ചടി. 434 പേരുടെ സുരക്ഷ പിൻവലിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. എത്രയും വേഗം ഇവർക്ക് സുരക്ഷ പുനഃസ്ഥാപിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. സുരക്ഷ പിൻവലിച്ചതോടെ സിദ്ധു മൂസെ വാലെ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഭഗവന്ത് മൻ സർക്കാരിന്റെ തീരുമാനത്തിന് തിരിച്ചടിയുണ്ടായത്.
സുരക്ഷ പിൻവലിച്ചതിൽ മുൻ എംഎൽഎമാരടക്കമുള്ളവർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇത്തരത്തിൽ സുരക്ഷ പിൻവലിക്കപ്പെട്ട അകാലിദൾ എംഎൽഎയാണ് സിദ്ധു മൂസെ വാലെയുടെ കൊലപാതകത്തിന് പിന്നാലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹർജി പരിഗണിക്കവെയാണ് പഞ്ചാബ് സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി തള്ളിയത്.
സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലായിരുന്നു സിദ്ധു മൂസെ വാലെ കൊല്ലപ്പെട്ടത്. അതിനാൽ സുരക്ഷ പിൻവലിച്ചവരുടെ ജീവൻ നിലവിൽ ഭീഷണിയിലാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത്രയേറെയാളുകൾക്ക് സുരക്ഷ നൽകേണ്ടതിന്റെ ആവശ്യമില്ലെന്നും ഇത് സർക്കാരിന് വലിയ ചെലവുണ്ടാക്കുകയാണെന്നും ആംആദ്മി സർക്കാർ വാദിച്ചു. എന്നാൽ സർക്കാരിന്റെ വാദങ്ങൾ തള്ളുകയാണ് ഹൈക്കോടതി ചെയ്തത്. വിഐപികൾക്ക് ഏർപ്പെടുത്തിയ സുരക്ഷകൾ പിൻവലിക്കുമെന്നത് തിരഞ്ഞെടുപ്പിൽ എഎപി നൽകിയ വാഗ്ദാനമായിരുന്നു. ഹൈക്കോടതിയുടെ ഇടപെടൽ സംഭവിച്ചതോടെ എഎപി സർക്കാരിന്റെ സുപ്രധാന തീരുമാനത്തിനാണ് തിരിച്ചടിയേറ്റത്.
Comments