മുംബൈ: അമരാവതി-അകോല ഹൈവേയുടെ നിർമാണം പൂർത്തിയാക്കുന്നത് റെക്കോർഡ് വേഗത്തിലെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ പുരോഗമിക്കുന്ന 75 കിലോ മീറ്റർ ഹൈവേയുടെ നിർമാണം 108 മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാകുമെന്നാണ് വിവരം. ജൂൺ മൂന്നിന് ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ ജൂൺ ഏഴിന് അവസാനിക്കും.
രാവും പകലും അക്ഷീണ പ്രയത്നം നടത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രതീക്ഷിക്കുന്നതു പോലെ 108 മണിക്കൂറുകൾക്കുള്ളിൽ നിർമാണം പൂർത്തിയായാൽ നേട്ടം ഗിന്നസ് ബുക്കിൽ ഇടം പിടിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഗിന്നസ് അധികൃതരുടെ നിരീക്ഷണത്തിലാണ് നിർമാണം. അമരാവതിയിലെ ലോണി ഗ്രാമത്തിൽ നിന്നും അകോലയിലെ മാന ഗ്രാമത്തിലാണ് പാത അവസാനിക്കുന്നത്. ഹൈവേയുടെ നിർമാണം അതിവേഗം പൂർത്തിയാക്കുന്നതിന് 800 മുതൽ ആയിരം വരെ തൊഴിലാളികളുണ്ട്.
നേരത്തെ ഖത്തറിലെ ദോഹയിലാണ് അതിവേഗം നിർമാണം പൂർത്തിയാക്കിയ പാതയുള്ളത്. 242 മണിക്കൂർ സമയത്തിനുള്ളിൽ 25 കി.മീ ദൂരം റോഡാണ് അവിടെ പണികഴിപ്പിച്ചത്. അമരാവതി-അകോല ഹൈവേ ഒടുവിലെ റെക്കോർഡ് മറികടക്കുമെന്നാണ് കരുതുന്നത്.
വർഷങ്ങളായി സംസ്ഥാനത്തിന് തലവേദനയായിരുന്ന ഹൈവേയുടെ നിർമാണമാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ നേതൃത്വത്തിൽ ശരവേഗം പുരോഗമിക്കുന്നത്. പൂനെയിലെ രാജ്പത് ഇൻഫ്രാ കമ്പനിക്കാണ് നിർമാണ കരാർ. നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതിന് ശേഷം പകുതിയായപ്പോൾ കരാറുടമ പിൻവാങ്ങി പോയ ചരിത്രമുള്ളതിനാൽ അതിന് ശേഷം ആരും തന്നെ കരാർ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ഒടുവിലാണ് രാജ്പത് ഇൻഫ്രാ മുന്നോട്ടുവന്നത്. ഏത് പ്രതിസന്ധി സാഹചര്യത്തെയും തരണം ചെയ്ത് റെക്കോർഡ് കൈവരിക്കുമെന്നാണ് രാജ്പത് ഇൻഫ്രാ അധികൃതരുടെ പ്രതികരണം.
Comments