ലണ്ടൻ: യൂറോപ്യൻ ലീഗുകൾ അവസാനിച്ചതോടെ യുവേഫാ നേഷൻസ് ലീഗിൽ മിന്നും പ്രകടനത്തോടെ താരങ്ങൾ. രാജ്യത്തിന് മികച്ച ജയം സമ്മാനിച്ചാണ് യുവേഫാ നേഷൻസ് ലീഗിൽ മുന്നേറ്റം നടക്കുന്നത്.
ഫ്രാൻസിനെ ഡെൻമാർക്കും ബെൽജിയത്തിനെ നെതർലാന്റ്‌സും തോൽപ്പിച്ചപ്പോൾ വെയിൽസിനെ പോളണ്ടും തകർത്തു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസിനെ ഡെൻമാർക്ക് അട്ടിമറിച്ചത്. കരീം ബെൻസേമ ആദ്യ ഗോൾ നേടിയ പോരാട്ടത്തിൽ പിന്നീട് ലീഡ് നിലനിർത്താൻ ഡെൻമാർക്കിനായി. കോർണേലിയോസ് നേടിയ ഇരട്ട ഗോളുകളാണ് ഫ്രാൻസിനെ ഞെട്ടിച്ചത്. 20 മത്സരങ്ങളുടെ തുടർച്ചയായ ജയങ്ങളുടെ മുന്നേറ്റമാണ് ഇന്നലെ അവസാനിച്ചത്.
ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് നെതർലാന്റ്‌സ് ബെൽജിയത്തിനെ തകർത്തുവിട്ടത്. കളിയുടെ 40-ാം മിനിറ്റിൽ സ്റ്റീവൻ ബെർഗ്വിന്നാണ് നെതർലാന്റ്‌സിനെ മുന്നിലെത്തിച്ചു. 51, 65 മിനിറ്റുകളിൽ ഇരട്ട ഗോളുകളുമായി മെംഫിസ് ഡീപേയും 61-ാം മിനിറ്റിൽ ഡെൻസീ ഡംഫ്രൈയ്‌സുമാണ് ഓറഞ്ച് പടയ്‌ക്കായി ഗോളുകൾ നേടിയത്. കളിയുടെ അവസാന നിമിഷത്തിലാണ് ബെൽജിയത്തിനായി മിച്ചി ബാറ്റ്‌സുഹായ് ആശ്വാസഗോൾ നേടിയത്.
പോളണ്ട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വെയിൽസിനെ തോൽപ്പിച്ചത്. 52-ാം മിനിറ്റിൽ വെയിൽസാണ് മുന്നിലെത്തിയത്. എന്നാൽ 72-ാം മിനിറ്റിൽ ജാക്കുബ് കാമിൻസ്‌കി സമനില ഗോളും 85-ാം മിനിറ്റിൽ കാരോൾ സ്വിഡേഴ്‌സ് വിജയഗോളും നേടി.
Comments