അടിമാലി:പ്രണയനൈരാശ്യത്തെ തുടർന്ന് മലമുകളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച അടിമാലി എസ്ഐ കെഎം സന്തോഷിന് അഭിനന്ദന പ്രവാഹം.അടിമാലിക്ക് സമീപത്തെ ആദിവാസി ഊരിന്റെ സമീപത്തെ മലമുകളിലാണ് സംഭവം.
പ്രണയിച്ച് വിവാഹ വാഗ്ദാനം നൽകിയ കാമുകൻ പിൻമാറി മറ്റൊരു ബന്ധം ആരംഭിച്ചതിൽ മനം നൊന്താണ് യുവതി ആത്മഹത്യയ്ക്കായി ഇറങ്ങി തിരിച്ചത്. അടിമാലിക്കടുത്ത് കുതിരയള ആദിവാസികുടിക്ക് സമീപമുള്ള കൂറ്റൻമലമുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി നിലയുറപ്പിച്ചിരുന്ന 27 വയസുകാരിയെ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് എസ്ഐ കെഎം സന്തോഷ് താഴെയിറക്കിയത്.
പെൺകുട്ടിയോട് ആദ്യം സംസാരിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നെ സ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും ഭാഷയുമായി എസ്ഐ പെൺകുട്ടിയെ സമീപിച്ചപ്പോൾ സംസാരിക്കാൻ തയ്യാറാവുകയായിരുന്നു. നന്നായി വഴുക്കലുള്ള പാറയിലിറങ്ങിയാണ് എസ്ഐ എം സന്തോഷ് അനുനയശ്രമം നടത്തിയത്.
ആദ്യമൊക്കെ ചെവി പൊത്തി, പ്രതിഷേധം അറിയിച്ചിരുന്ന പെൺകുട്ടി ‘പരിഹാരം കണ്ടിട്ടേ ഞാൻ പോകൂ മോളിങ്ങ് കയറി വാ എന്ന സ്നേഹവാക്കുകൾക്ക് മുൻപിൽ കീഴടങ്ങുകയായിരുന്നു .തുടർന്ന് തന്റെ അടുത്തു വന്ന് വിവരങ്ങൾ പറയാനുള്ള എസ്.ഐയുടെ നിർദ്ദേശം പെൺകുട്ടി അനുസരിക്കാൻ തയ്യാറാകുകയായിരുന്നു.
‘എന്റെ വാക്കുകൾ കുട്ടി കേൾക്കാൻ തയ്യാറായതോടെ, എനിക്ക് മനസിലായി അവൾ ആത്മഹത്യ ചെയ്യില്ലെന്ന്. തുടർന്ന് എനിക്കും ധൈര്യം കിട്ടി. വാക്കുകൾ എല്ലാം സ്നേഹത്തിൽ അലിയിച്ച് ഞാൻ അവളെ വിളിച്ചു. അവൾ വന്നു. എസ്ഐ പറയുന്നു . കുട്ടികളെ സ്നേഹത്തോടെ പരിചരിച്ച് അവരുടെ പ്രശ്നങ്ങൾ മനസിലാക്കിയിൽ ആരും ആത്മഹത്യയിലേക്ക് തിരിക്കില്ലെന്നും’ സംഭവത്തിന് ശേഷം എസ്ഐ പ്രതികരിച്ചു.കൂടെയുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് എസ്ഐയെ അഭിനന്ദിച്ച് കൂടുതൽ പേർ രംഗത്തെത്തിയത്.
Comments