തിരുവനന്തപുരം:കെഎസ്ആർടിസി ജീവനക്കാർ ട്രാൻസ്പോർട്ട് ഭവന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം രണ്ടാംഘട്ടത്തിലേക്ക്. കെഎസ്ആർടിസിയിൽ ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണമെന്നാവശ്യപ്പെട്ടാണ് സമരം.
ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നേതാക്കൾ ഇന്ന് മുതൽ റിലേ നിരാഹാര സമരം ആരംഭിച്ചു. ടിഡിഎഫ് ജനറൽ സെക്രട്ടറിമാരായ ആർ.ശശിധരനും ടി.സോണിയുമാണ് നിരാഹാര സമരം തുടങ്ങിയത്. എൻ.കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു.
ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി നൽകുക, സിഫ്റ്റ് കമ്പനി പിൻവലിക്കുക, ശമ്പള കരാർ പൂർണമായി നടപ്പാക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, പതിനാറു ഡ്യൂട്ടി ഇല്ലെന്നതിന്റെ പേരിൽ ശമ്പളം തടയാതിരിക്കുക, യൂണിഫോം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹം ജൂൺ 6ന് ആരംഭിച്ചത്.
അതേസമയം കെഎസ്ആർസിയ്ക്ക് കഴിഞ്ഞ ദിവസം ധനവകുപ്പ് പണം അനുവദിച്ചു. പെൻഷൻ നൽകിയ വകയിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് തിരികെ നൽകേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്.ശമ്പളം നൽകുന്നതിനായി നേരത്തെ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു.
Comments