പനാജി: ഗോവയിൽ പുതിയ രാജ്ഭവന് തറക്കല്ലിട്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. നിലവിലുള്ള രാജ്ഭവൻ സംരക്ഷിച്ചുകൊണ്ടായിരിക്കും പുതിയ കെട്ടിടം പണിയുക. നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം സംരക്ഷിക്കുക കൂടി ചെയ്യുന്നതിന്റെ ഭാഗമാണ് പുതിയ രാജ്ഭവൻ നിർമ്മാണം. പുതിയ രാജ്ഭവന് തറക്കല്ലിട്ടിതിന്റെ സന്തോഷം തന്റെ ഫെയ്സ്ബുക്കിലൂടെ ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള പങ്കുവെച്ചു.
ഗോവ രാജ്ഭവന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു മുഹൂർത്തത്തിന് ഇന്ന് രാവിലെ തുടക്കം കുറിച്ചു. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതും പോർച്ചുഗീസുകാരുടെ കാലത്ത് നിർമ്മിച്ചതുമായ ഗോവ രാജ്ഭവൻ ദേശീയ സ്മാരകമായി നിലനിർത്തിക്കൊണ്ടുതന്നെ പുതിയ കെട്ടിടം നിർമ്മിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. തറക്കല്ലിടൽ കർമ്മം രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നിർവ്വഹിച്ചുവെന്നും പ്രസിഡൻ്റ് പദവിയിൽ അദ്ദേഹത്തിന്റെ അവസാന പരിപാടി എന്ന സവിശേഷതയും ചടങ്ങിന് ലഭിച്ചുവെന്നും പി.എസ്.ശ്രീധരൻപിള്ള പ്രതികരിച്ചു.ഗോവ രാജ്ഭവൻ ഒരു ദേശീയ സ്മാരകമാണ്. ഒരു കല്ല് പോലും മാറ്റാൻ കഴിയില്ലയെന്നും ദേശീയ സ്മാരകമായി നിലനിർത്തികൊണ്ടാണ് പുതിയത് നിർമ്മിക്കുന്നതെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ചടങ്ങിൽ പറഞ്ഞു.
പുതിയ രാജ്ഭവൻ നിർമ്മിക്കാനുള്ള സർക്കാരിന്റെ പദ്ധതിയെ സ്വാഗതം സ്വാഗതം ചെയ്ത് കോൺഗ്രസ് എംഎൽഎ കാർലോസ് ഫെരേര രംഗത്ത് വന്നു. പുതിയ രാജ്ഭവൻ നിർമ്മിക്കാനുള്ള സർക്കാരിന്റെ നീക്കത്തെ പിന്തുണയ്‌ക്കുന്നു. അത് ആധുനികവും നിലവിലുള്ള രാജ്ഭവന്റെ സൗന്ദര്യാത്മക നിലവാരം പുലർത്തുന്നതുമാണ്. അതിനെ പോസിറ്റീവായി കാണണമെന്നും, ഒരു പ്രതിപക്ഷ എംഎൽഎ ആയതുകൊണ്ട് അതിനെ എതിർക്കാൻ ആഗ്രഹിക്കുന്നില്ല എന്നും കാർലോസ് ഫെരേര പ്രതികരിച്ചു. ഗവർണർ പി എസ് ശ്രീധരൻ പിള്ള, മുഖ്യമന്ത്രി ഡോ പ്രമോദ് സാവന്ത്, കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീപദ് നായിക്, ഗോവ നിയമസഭാ സ്പീക്കർ രമേഷ് തവാദ്കർ, മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments