കൊച്ചി; മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതി മുൻകൂർ ജാമ്യ ഹർജി നൽകി. കണ്ണൂർ സ്വദേശി സുജിത് നാരായണനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തിരുവനന്തപുരത്ത് പോയത് വ്യക്തിപരമായ ആവശ്യത്തിനായിരുന്നുവെന്നും വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ലെന്നും സുജിത് ഹർജിയിൽ വ്യക്തമാക്കി. തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെ ട്രെയിൻ മാർഗം കണ്ണൂരിലേക്ക് തിരിച്ച് പോകുകയാണ് ചെയ്തത്. കേസിൽ പോലീസ് തന്നെ തെറ്റായി പ്രതി ചേർക്കുകയായിരുന്നുവെന്നും സുജിത് പറഞ്ഞു.
അതേസമയം വിമാനത്തിൽ മുദ്രാവാക്യം വിളിച്ചവർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി. വിമാനം ലാൻഡ് ചെയ്ത് യാത്രക്കാർ പുറത്തിറങ്ങുന്ന സമയത്ത് മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിയെ സ്പർശിച്ചിട്ട് പോലുമില്ലെന്നും ജാമ്യ ഹർജിയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ അടുത്ത് പോയിട്ടില്ല, ആക്രമിക്കാനോ ആക്രോശിക്കാനോ ശ്രമിച്ചിട്ടില്ല. സിപിഎം നേതാവ് ഇപി ജയരാജൻ തങ്ങൾക്ക് നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് എൽഡിഎഫ് കൺവീനറും മുഖ്യമന്ത്രിയുടെ ഗൺമാനും ചേർന്ന് തങ്ങളെ മർദ്ദിച്ചുവെന്നും ഹർജിക്കാർ ജാമ്യാപേക്ഷയിൽ വ്യക്തമാക്കി. വധശ്രമം എന്ന വകുപ്പ് പോലും ഈ കേസിൽ നിലനിൽക്കില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
Comments