ബാംഗ്ലൂർ: ടി20 പരമ്പരയിലെ നിർണ്ണായക അഞ്ചാം മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാ ഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയയ്ച്ചു. ആദ്യ രണ്ടു മത്സരങ്ങൾ നഷ്ടപ്പെട്ട ശേഷം വീറോടെ തിരിച്ചുവന്ന ഇന്ത്യ മൂന്നും നാലും മത്സരങ്ങൾ മികച്ച രീതിയിലാണ് കൈപ്പിടിയിലാക്കിയത്.
നാട്ടിൽ രണ്ടു മത്സരങ്ങൾ തോറ്റ ശേഷം ഇന്ത്യ ഇതുവരെ പരമ്പര നേടിയിട്ടില്ലെന്ന ചരിത്രം തിരുത്താനാണ് ഋഷഭ് പന്തും കൂട്ടരും ഇറങ്ങിയിട്ടുള്ളത്. പരമ്പര സ്വന്തമായാൽ ഋഷഭ് പന്തിനും അത് നായകനെന്ന നിലയിലെ അവിസ്മരണീയ നേട്ടമാകും.
മഴഭീഷണിയുള്ള മത്സരത്തിൽ മത്സരം 19 ഓവർ വീതമായി വെട്ടിക്കുറച്ചിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിലെ അതേ താരങ്ങൾ തന്നെയാണ് ഇന്ത്യയ്‌ക്കായി ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ താടിയെല്ലിന് പരിക്കേറ്റ നായകൻ തേംബാ ബാവുമയ്‌ക്ക് കളിയ്‌ക്കാനാകാ ത്തതിനാൽ ഇന്ത്യൻ വംശജൻ കൂടിയായ കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.















