ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ നടത്തിയ വ്യോമാക്രണത്തിൽ 29 പേർ മരിച്ചു. അഫ്ഗാൻ ഭീകരരുടെ താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്ലാമാബാദിന്റെ അവകാശവാദം.
അതിർത്തിക്കപ്പുറമുള്ള ഒളിത്താവളങ്ങളും പരിശീലനകേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് പാക് സൈനിക വൃത്തങ്ങൾ അവകാശപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് പാകിസ്ഥാനിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നാലെയാണ് നടപടി. എന്നാൽ മരിച്ചത് സാധാരണക്കാരാണോ അതോ ഭീകരരാണോ എന്ന് വ്യക്തമല്ല.
കറാച്ചിയിലെ പാകിസ്ഥാൻ റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് പിന്നിൽ അഫ്ഗാൻ തീവ്രവാദികളാണെന്നാണ് പാകിസ്ഥാന്റെ ആരോപണം. അതിന് പിന്നാലെയാണ് അതിർത്തിയിൽ ഓപ്പറേഷൻ ആരംഭിച്ചത്.
അതേസമയം, പാകിസ്ഥാന്റെ നടപടി അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്ന് താലിബാൻ ഭരണകൂടം ആരോപിച്ചു. വ്യോമാക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേൽക്കുകയും ചെയ്തതായി കാബൂൾ അവകാശപ്പെട്ടു. പാകിസ്ഥാന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവും അഫ്ഗാൻ ഭരണകൂടം രേഖപ്പെടുത്തി.
കഴിഞ്ഞ ഏതാനും മാസങ്ങളായി അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സംഘർഷം രൂക്ഷമാണ്. പരസ്പര ആരോപണങ്ങളും തിരിച്ചടികളും തുടരുന്നതിനിടെ പുതിയ സൈനിക നടപടി മേഖലയിൽ വീണ്ടും യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.















