തിരുവനന്തപുരം: സമയത്ത് വിമാനത്തിൽകയറാനാകാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങിയ സംഭവത്തിൽ കേരള ഹൗസിലെ ജീവനക്കാർക്കെതിരെ ഇന്ന് നടപടിയുണ്ടാകാൻ സാധ്യത. പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഗുരുതര വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാനായി വ്യാഴാഴ്ച ഡൽഹിയിലെത്തിയ പിണറായി വിജയൻ, ശനിയാഴ്ച ഉച്ചയ്‌ക്ക് 2.50-നുള്ള ഡൽഹി–കോഴിക്കോട് ഇൻഡിഗോ വിമാനത്തിൽ കേരളത്തിലേക്ക് മടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സമയത്തിന് മുൻപ് വിമാനത്താവളത്തിൽ എത്തിയിട്ടും അദ്ദേഹത്തിന് വിമാനത്തിൽ കയറാനായില്ല.
വിഐപി ലോഞ്ചിൽ കാത്തിരുന്ന പിണറായി വിജയനെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതിരുന്നതോടെ ആശയക്കുഴപ്പം രൂപപ്പെട്ടു. വിമാനക്കമ്പനിയുമായുള്ള കൃത്യമായ ആശയവിനിമയത്തിൽ കേരള ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തിന് വീഴ്ച സംഭവിച്ചതാണ് യാത്ര മുടങ്ങാൻ കാരണമായതെന്ന് വിലയിരുത്തുന്നു.
വിഐപി യാത്രക്കാർക്കായി ലഭ്യമാകേണ്ട ബഗ്ഗി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉറപ്പാക്കുന്നതിലും ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്നാണ് കണ്ടെത്തൽ. ഇൻഡിഗോ അധികൃതരുടെ വീഴ്ചയാണ് കാരണമെന്ന് കേരള ഹൗസ് ആദ്യം വിശദീകരിച്ചിരുന്നെങ്കിലും, അഡിഷണൽ റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനക്കുറവാണ് പ്രധാന കാരണമെന്ന് വിലയിരുത്തി.
പ്രതിപക്ഷ നേതാവിന്റെ യാത്രാവിവരങ്ങൾ ഇ-മെയിൽ വഴി വിമാനക്കമ്പനിക്ക് അയച്ചെങ്കിലും അത് വിമാനത്താവളത്തിൽ ലഭിച്ചെന്ന് ഉറപ്പാക്കിയില്ലെന്നതാണ് പ്രോട്ടോക്കോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയായി ആരോപിക്കപ്പെടുന്നത്. ഇതോടെ യാത്രാസൗകര്യങ്ങൾ ക്രമീകരിക്കുന്നതിലും പാളിച്ചയുണ്ടായതായി കണ്ടെത്തി.
ഈ ആരോപണത്തെ തുടർന്ന് പ്രോട്ടോക്കോൾ ഓഫീസർ അടക്കം മൂന്ന് പേർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സർക്കാർ പരിഗണിക്കുന്നതായാണ് വിവരം. പിന്നീട് ഏറെ നേരം കാത്തിരുന്ന ശേഷമാണ് പിണറായി വിജയൻ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചത്.















