ബാങ്കോക്ക്: കഞ്ചാവ് നിയമവിധേയമാക്കി തായ്ലന്റ്. കഞ്ചാവ് വളർത്തുന്നതും ഉപയോഗിക്കുന്നതും നിയമവിധേയമാക്കിയ ആദ്യ ഏഷ്യൻ രാജ്യമായി തായ്ലന്റ്. ഈ നീക്കം കർഷകർക്ക് ഉണർവേകുമെന്നും രാജ്യത്തെ കാർഷിക മേഖലയെ ഉത്തേജിപ്പിക്കുമെന്നും സർക്കാർ വിലയിരുത്തുന്നു. ആരോഗ്യ അതോറിറ്റി കഞ്ചാവിനെ മയക്കുമരുന്നുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇതോടെയാണ് ജനങ്ങൾക്ക് തങ്ങളുടെ വീട്ടിൽ കഞ്ചാവ് കൃഷി ചെയ്യാനും സ്വന്തം ആവശ്യങ്ങൽക്കായി ഉപയോഗിക്കാനും വഴി തുറന്നത്.
രാജ്യത്തെ പുതിയ നിയമം തായ്‌ലൻഡിനെ കഞ്ചാവ് ചെടികളുടെ ഒരു ലോകമാറ്റി മാറ്റുമെന്നുള്ള ചിലരുടെ നിരീക്ഷണം തെറ്റാണെന്നും കഞ്ചാവ് വളർത്താനും മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും മാത്രമേ കഴിയു എന്നും സർക്കാർ പറയുന്നു. പൊതുസ്ഥലത്ത് വലിക്കുന്നവർക്ക് കനത്ത പിഴകൾ നേരിടേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. കർഷകർക്ക് കഞ്ചാവ് കൃഷി ചെയ്യാം. അവനവന്റെ ആവശ്യത്തിനുള്ളത് മാത്രം ജനങ്ങൾക്ക് വീട്ടിലും വളർത്താമെന്നും ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഇവ ഉപയോഗിക്കാമെന്നും നിയമം പറയുന്നു. കമ്പനികൾ ഉൾപ്പെടെയുള്ള വ്യാവസായിക വാണിജ്യ കഞ്ചാവ് കർഷകർ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടിയിരിക്കണം. ടിഎച്ചസി ലെവൽ 0.2% ൽ താഴെയാണെങ്കിലും കഫേകൾക്കും റെസ്റ്റോറന്റുകൾക്കും ടിഎച്ചസി കലർന്ന ഭക്ഷണ പാനീയങ്ങൾ നൽകാമെന്നും നിയമം വന്നു.
കഞ്ചാവ് കൈവശം വയ്‌ക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കില്ലെങ്കിലും, അത് ഒരു സംഘത്തിന്റെയൊ പരിപാടികളുടെയോ വിനോദങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമപരമായി നിരോധിച്ചിരിക്കുന്നു. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതും അത്തരത്തിൽ കുറ്റമാണ്. ഈ നിയമം ലംഘിക്കുന്നവർക്ക് 25,000 ബാറ്റ് ($723) വരെ പിഴയും മൂന്ന് മാസം വരെ തടവ് ശിക്ഷയും ലഭിക്കുമെന്നുമാണ് രാജ്യത്തെ പുതിയ നിയമം. അതേസമയം, കഞ്ചാവ് കൃഷി ചെയ്യാനും കൈവശം വെയ്‌ക്കാനും തായ്ലന്റ് പൗരന്മാർക്ക് മാത്രമാണ് അവകാശം. മറ്റ് രാജ്യങ്ങലിൽ നിന്നുള്ളവർ കഞ്ചാവ് കൃഷി നടത്തിയാൽ കടുത്ത ശിക്ഷ ലഭിക്കുമെന്നും സർക്കാർ പറയുന്നു.
Comments