എറണാകുളം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നൽകിയ രഹസ്യമൊഴിയിൽ ഉറച്ച് സ്വപ്‌ന സുരേഷ്. സ്വർണക്കടത്തിലെ പുതിയ വെളിപ്പെടുത്തലുകളിൽ ഇ ഡി നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന സുരേഷ് തന്റെ രഹസ്യമൊഴിയിൽ തന്നെ ഉറച്ച് നിന്നത്. കേസിൽ സ്വപ്നയെ വ്യാഴാഴ്ചയും ചോദ്യം ചെയ്യും.
രാവിലെ പതിനൊന്ന് മണിയോടെയാണ് സ്വപ്ന സുരേഷ് കൊച്ചി ഇ ഡി ഓഫീസിലെത്തിയത്. അഞ്ചര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വൈകീട്ട് നാലരയോടെയാണ് സ്വപ്ന മടങ്ങിയത്. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുള്ളതുകൊണ്ട് മൊഴിയെടുക്കൽ തൽക്കാലം നിർത്തിയതെന്നും നാളെ രാവിലെ പതിനൊന്നിന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വപ്ന സുരേഷ് അറിയിച്ചു. ചോദ്യം ചെയ്യലിനെത്തിയപ്പോഴും, മടങ്ങിയപ്പോഴും മാദ്ധ്യമങ്ങൾക്ക് മുന്നിൽ സ്വപ്ന പ്രതികരിച്ചില്ല.
സ്വപ്ന മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യ മൊഴി സംബന്ധിച്ചാണ് മൊഴിയെടുക്കൽ. രഹസ്യമൊഴിപകർപ്പ് ഇ ഡിക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. മുഖ്യമന്ത്രി, ഭാര്യ,മകൾ, മകൻ എന്നിവരുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ചകൾ നടത്തി പല കാര്യങ്ങളും നടപ്പിലാക്കിയിട്ടുണ്ടെന്നും, ദുബായിലേക്ക് പോകുമ്പോൾ 2016ൽ മുഖ്യമന്ത്രി മറന്നു വച്ച ബാഗിൽ കറൻസിയായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. മുൻ മന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ,
മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിവർക്കെതിരെയും സ്വപ്നയുടെ സത്യവാങ്മൂലത്തിലും വിവരങ്ങളുണ്ടായിരുന്നു. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലുകളിൽ ഉറച്ചു നിന്ന സ്വപ്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയ കാര്യങ്ങളെ കുറിച്ചും ഇ ഡിക്ക് മുന്നിൽ വിശദീകരിച്ചു.
Comments