യുഎഇയിൽ ഇന്ധനവില കൂടിയതോടെ ദുബായിലെ ടാക്‌സി ചാർജും വർധിച്ചതായി റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. മിനിമം ചാർജിൽ വർധന വരുത്താതെ കിലോമീറ്ററിന് ഈടാക്കുന്ന നിരക്കിലാണ് ആനുപാതിക വർധനവുണ്ടായിരിക്കുന്നത്. അതേസമയം മെട്രോ, ബസ് നിരക്കുകളെ പെട്രോൾ, ഡീസൽ വിലവർധന ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ ആർടിഎ ടാക്‌സികൾക്ക് 12 ദിർഹമാണ് മിനിമം നിരക്ക്. ഈ നിരക്ക് വർധിക്കില്ലെങ്കിലും കിലോ മീറ്ററിന് ഈടാക്കുന്ന ചാർജിൽ മാറ്റമുണ്ടാകും. ഇത്തരത്തിൽ കിലോമീറ്ററിന് 1.99 ദിർഹമായിരുന്ന നിരക്ക് 2.21 ദിർഹമായി മാറിയിട്ടുണ്ടെന്നാണ് ടാക്‌സി ഡ്രൈവർമാർ പറയുന്നത്. പുതിയ നിരക്കിൽ 10 കിലോമീറ്റർ സഞ്ചരിക്കുന്ന ഒരാൾക്ക് 2.20 ദിർഹം കൂടുതലായി നൽകേണ്ടിവരും.
അതേസമയം മെട്രോ, ബസ് നിരക്കുകളെ പെട്രോൾ, ഡീസൽ വിലവർധന ബാധിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. നേരത്തെ ഷാർജ ടാക്‌സിയും ഊബറും നിരക്ക് കൂട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ടാക്‌സി സേവന ദാതാക്കളായ ഊബറിന്റെ ചില ട്രിപ്പുകൾക്ക് 11 ശതമാനം വരെ വർധനവുണ്ടായേക്കുമെന്നാണ് സൂചന. ഉപഭോക്താക്കൾക്ക് അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഇന്ധന വില വർധനയുടെ ഭാരം ഡ്രൈവർമാരെ കാര്യമായി ബാധിക്കാതിരിക്കാനാണ് നിരക്ക് വർധനയെന്നും അവർ പറയുന്നു.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ധനത്തിന് ഈ മാസം നൽകേണ്ടിവരുന്നത്. 4.15 ദിർഹമായിരുന്ന സൂപ്പർ പെട്രോളിന് 4.63 ദിർഹമായി വർധിച്ചു. 11.5 ശതമാനമാണ് വർധന. സ്‌പെഷ്യലിന് 4.03 ദിർഹമിൽ നിന്ന് 4.52 ദിർഹമായി (12.1 ശതമാനം വർധന). ഡീസൽ വില 14.9 ശതമാനമാണ് കൂടിയത്.
Comments