ബീജിംഗ്: ബഹിരാകാശ യുദ്ധത്തിലൂടെ ചന്ദ്രൻ സ്വന്തമാക്കാൻ ചൈന ശ്രമിക്കുന്നതായുള്ള അമേരിക്കൻ ആരോപണങ്ങൾ നിഷേധിച്ച് ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയൻ. തങ്ങളുടെ സൈനിക- ബഹിരാകാശ ഗവേഷണങ്ങളോടുള്ള അസഹിഷ്ണുത നിമിത്തമാണ് അമേരിക്ക ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ലിജിയൻ പറഞ്ഞു.
ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ചൈനയുടെ സൈനിക- ബഹിരാകാശ ഗവേഷണ പദ്ധതികൾ ആശങ്കാജനകമാണെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞിരുന്നു. ജർമ്മൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ചന്ദ്രൻ ഞങ്ങളുടേതാണെന്നും മറ്റുള്ളവർ മാറി നിൽക്കാനും ചൈന പറയുന്ന കാലം വിദൂരമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതിന് മറുപടി നൽകുകയായിരുന്നു ലിജിയൻ.
നാസ അധികൃതർ വസ്തുതകൾ അവഗണിച്ച് ചൈനയെ കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവനകൾ തുടരുകയാണ്. ഇത് ചൈനക്കെതിരായ വിദ്വേഷണ പ്രചാരണത്തിന്റെ ഭാഗമാണെന്നും ഷാവോ ലിജിയൻ വിശദീകരിച്ചു.
എന്നാൽ, ചൈനീസ് ബഹിരാകാശ യാത്രികർ ആയുധ പരിശീലനം നേടുന്നതായുള്ള വാർത്തകൾ നേരത്തേ പുറത്ത് വന്നിരുന്നു. മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ നശിപ്പിക്കാൻ അവർക്ക് പരിശീലനം ലഭിക്കുന്നതായി അമേരിക്ക ആരോപിച്ചിരുന്നു. 2035ഓടെ ചൈന തങ്ങളുടെ ആദ്യ ചാന്ദ്ര ഗവേഷണ കേന്ദ്രം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സ്ഥാപിക്കും എന്നാണ് പറയപ്പെടുന്നത്.
Comments