കൊളംബോ: ഭരണാധികാരികളോടുള്ള വിദ്വേഷം കെട്ടടങ്ങാതെ ശ്രീലങ്ക. പുതുതായി പ്രസിഡന്റ് പദവിയിലെത്തിയ റെനിൽ വിക്രമസിംഗയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടുകയാണ്. എത്രനാൾ കുത്തിയിരി ക്കേണ്ടി വന്നാലും വിക്രമസിംഗെ രാജിവയ്ക്കും വരെ പ്രതിഷേധിക്കുമെന്നാണ് പ്രതിഷേധ ക്കാർ പറയുന്നത്.
രണ്ടാഴ്ച മുന്നേ കലാപ സമാന അന്തരീക്ഷത്തിൽ മുൻ പ്രസിഡന്റ് ഗോതബായ രജപക്സെയിലേക്ക് ഇരച്ചെത്തിയ ജനക്കൂട്ടം രാത്രി മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയുടെ സ്വകാര്യ വസതി തീയിട്ട് നശിപ്പിച്ചിരുന്നു. മുൻ പ്രസിഡന്റ് ഗോതബായ രജപക്സെ രാജ്യം വിട്ടോടിയതോടെയാണ് സർവ്വകക്ഷി യോഗത്തിന് ശേഷം സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ റെനിൽ വിക്രമസിംഗ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടത്.
‘ശ്രീലങ്കൻ ഭരണകൂടം ദുർബലരും അഴിമതിക്കാരുമാണ്. നിലവിലെ നേതാക്കൾ തന്നെയാണ് ഈ രാജ്യത്തെ നശിപ്പിക്കുന്നത്. ഇവർ തന്നെ മാറിയും മറിഞ്ഞും അധികാരത്തിലേറുകയാണ്. ആർക്കും രാജ്യത്തെ സാമ്പത്തിക വാണിജ്യ സ്ഥിതി മെച്ചപ്പെടുത്താൻ സാധിക്കില്ല. ഒരു ലോകരാജ്യവും ജനങ്ങളുടെ രക്ഷയ്ക്കെത്തില്ല. ‘ പ്രതിഷേധക്കാർ ഒറ്റസ്വരത്തിൽ പറയുന്നു.
റെനിൽവിക്രമസിംഗെ പ്രധാനമന്ത്രിയായിരുന്നിട്ടും രാജ്യം രക്ഷപെട്ടില്ല. രജപക്സെ കുടുംബത്തിന്റെ തെറ്റായ ഒരു നടപടികളേയും ചോദ്യം ചെയ്യാതിരുന്ന നേതാവാണ് നിലവിൽ പ്രസിഡന്റായിരിക്കുന്നതെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. വിക്രമസിംഗെ രാജിവയ്ക്കും വരെ ദിവസങ്ങളോ മാസങ്ങളോ ഞങ്ങളിവിടെ കുത്തിയിരിക്കും. റെനിൽ വിക്രമസിംഗെ അധികാരം വിട്ടൊഴിയുക തന്നെവേണമെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ.
Comments