തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ അതി ക്രൂരമായി മർദ്ദിച്ചെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. രാഷ്‌ട്രീയ വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന എഫ്‌ഐആറിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ ഒരാളെ ഇ.പി കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായും വ്യക്തമാക്കുന്നുണ്ട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവർ നൽകിയ പരാതിയിലാണ് ഇ.പിയ്‌ക്കും മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ, പി.എ സുനീഷ് വി.എം എന്നിവർക്കുമെതിരെ പോലീസ് കേസ് എടുത്തത്. തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത ശേഷം മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ ഇ.പി ജയരാജൻ അങ്ങോട്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് എഫ്‌ഐആറിലുള്ളത്. മുഖ്യമന്ത്രിക്ക് മുമ്പിൽ പ്രതിഷേധിക്കാൻ നീയൊക്കെ ആരാടാ എന്ന് ജയരാജൻ ആക്രോശിച്ചു. കൈ ചുരുട്ടി നവീൻ കുമാറിന്റെ മുഖത്തടിച്ചു. ഇതിൽ മൂക്കിനും മുഖത്തും പരിക്കേറ്റിട്ടുണ്ട്.
ഇതിന് പിന്നാലെ രണ്ടുപേരെയും തള്ളി താഴെയിട്ടു. താഴെ വീണ പ്രവർത്തകരെ മൂന്ന് പ്രതികളും ചേർന്ന് അതി ഭീകരമായി മർദ്ദിച്ചു
ഫർസീൻ മജീദിനെ ജയരാജൻ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.
Comments