പാലക്കാട്: ബസ് സ്റ്റേപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന്റെ പേരിൽ ആക്രമണം അഴിച്ച് വിട്ട സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. കരിമ്പ അങ്ങാടിക്കാട്ടിൽ വീട്ടിൽ സിദ്ധിഖ്, പീരക്കാട്ടിൽ വീട്ടിൽ ഹരീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഘത്തിലെ കൂടുതലാൾക്കാരെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
കരിമ്പ എച്ച്എസ്എസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മർദ്ദനമേറ്റത്. സ്കൂളിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു വിദ്യാർത്ഥികൾ. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചായിരുന്നു ഇരുന്നത്. ഇതിനെ നാട്ടുകാരിൽ ചിലർ എത്തി ചോദ്യം ചെയ്തു. വിദ്യാർത്ഥികളിൽ ചിലർ തിരിച്ച് ചോദ്യം ചെയ്തതോടെ നാട്ടുകാർ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം അദ്ധ്യാപകന്റെ മുമ്പിൽ വെച്ചാണ് ആക്രമിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റിട്ടും കേസെടുക്കാൻ തുടക്കത്തിൽ പോലീസ് തയ്യാറായില്ലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ആശുപത്രിയിലായതോടെയാണ് കേസെടുത്തത്. ഒരുമിച്ചിരുന്നത് ചോദ്യം ചെയ്തതിന് പ്രതികരിച്ചതോടെ നാട്ടുകാർ കൂട്ടമായി എത്തിയാണ് മർദ്ദിച്ചതെന്നും ആരോപണമുണ്ട്.
അതേ സമയം ഏറെ വൈകിയും വിദ്യാർത്ഥികൾ സ്ഥിരം ബസ് സ്റ്റോപ്പിൽ ഇരിക്കാറുണ്ടെന്നും ഇത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രദേശവാസികൾ പറഞ്ഞു
Comments