അബുദാബി : യുഎഇയിൽ മൂന്ന് പേർക്ക് കൂടി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എപ്പിഡെമിയോളജിക്കൽ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണ് കേസുകൾ കണ്ടെത്തിയത്. എല്ലാവരും സുരക്ഷാ, പ്രതിരോധ നടപടികൾ പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
യുഎസ് പകർച്ചവ്യാധി നിയന്ത്രണ വകുപ്പിന്റെ കണക്കനുസരിച്ച്, മേയ് മുതൽ ഇന്ത്യ ഉൾപ്പെടെ 74 രാജ്യങ്ങളിലായി 16,000 മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യാത്ര ചെയ്യുമ്പോഴോ ഒത്തുചേരലുകളുടെ ഭാഗമാകുമ്പോഴോ സുരക്ഷാ നടപടികൾ ഉറപ്പുവരുത്തണം. അന്വേഷണം, സമ്പർക്കം പരിശോധിക്കൽ, രോഗികളുടെ ആരോഗ്യം നിരീക്ഷിക്കൽ എന്നിവ ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും യുഎഇ ആരോഗ്യ വിഭാഗം സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
മങ്കിപോക്സ് പകർച്ചവ്യാധിയാണെന്ന് യുഎഇ അരോഗ്യ വിഭാഗം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോവിഡ് -19 നെ അപേക്ഷിച്ച് അതിന്റെ വ്യാപനം പരിമിതമാണ്. രോഗബാധിതനായ ഒരു വ്യക്തിയുമായോ മൃഗവുമായോ ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ എന്നിവയുൾപ്പെടെയോ വൈറസ് ബാധിച്ച വസ്തുക്കളുമായി അടുത്ത സമ്പർക്കത്തിലൂടെയോ ആണ് ഇത് കൂടുതലും മനുഷ്യരിലേക്കു പകരുന്നത്. ഗർഭപാത്രത്തിലുള്ള കുഞ്ഞിലേക്കും ഇത് പകരും.
രോഗം ബാധിച്ച വ്യക്തികൾക്കും അവരുമായി അടുത്തിടപഴകിയവർക്കും ഐസൊലേഷൻ, ക്വാറന്റീൻ സംബന്ധിച്ച നടപടിക്രമങ്ങൾ മന്ത്രാലയം നേരത്തെ വിശദമാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചവരെ അസുഖം ഭേദമാകുന്നത് വരെ ആശുപത്രികളിൽ നിലനിർത്തും. അവരുമായി അടുത്ത ബന്ധമുള്ളവർ 21 ദിവസത്തിൽ കുറയാതെ വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്നും അധികൃതർ നിർദ്ദേശം നൽകി.
Comments