അബുദാബിയിലെ ഹിന്ദുക്ഷേത്രമായ ബാപ്സ് മന്ദിറിൽ ദർശനം നടത്തി നടൻ രജനികാന്ത്. രജനികാന്ത് ക്ഷേത്രദർശനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ബാപ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. ക്ഷേത്ര മാനേജ്മെന്റ് വിപുലമായ സ്വീകരണം നൽകിയാണ് താരത്തെ വരവേറ്റത്.
ക്ഷേത്രത്തിന്റെ പ്രധാന്യത്തെ കുറിച്ച് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ വിശദീകരിക്കുന്ന വീഡിയോയും എക്സിൽ പങ്കുവച്ചിട്ടുണ്ട്. യുഎഇ സർക്കാർ ഗോൾഡൻ വിസ അനുവദിച്ചതിന് പിന്നാലെയാണ് രജനികാന്തിന്റെ ക്ഷേത്രദർശനം.
ഗോൾഡൻ വിസ ലഭിച്ച വിവരം സമൂഹമാദ്ധ്യമത്തിലൂടെയാണ് രജനികാന്ത് പങ്കുവച്ചത്. വിസ ലഭിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്ന് താരം എക്സിൽ കുറിച്ചു. വിസ അനുവദിച്ചതിന് അബുദാബി സർക്കാരിനും ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലിക്കും നന്ദി അറിയിക്കുന്നുവെന്ന് രജനികാന്ത് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം വിദേശ യാത്രയിലാണ് താരം. രജനികാന്തിന്റെ 170-ാമത്തെ ചിത്രമാണ് വേട്ടയ്യൻ. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, റിതിക സിംഗ്, മഞ്ജു വാര്യർ, ദുഷാര വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒക്ടോബറിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.