ന്യൂഡൽഹി: 68 ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷം അവാർഡ് ജേതാക്കളോരോത്തരും ജനമനസുകളിൽ കൂടുതൽ പരിചിതരാവുകയായിരുന്നു. അക്കൂട്ടത്തിൽ പതിറ്റാണ്ടുകളായി ഇന്ത്യക്കാർക്ക് പരിചിതയായ ഒരു കുസൃതിക്കൂടുക്കയുമുണ്ടായിരുന്നു. മറ്റാരുമല്ല അമൂലിന്റെ പരസ്യങ്ങളിൽ വെണ്ണ വെച്ച് നീട്ടുന്ന ആ കുറുമ്പുകാരി,ശോഭാ തരൂർ എന്ന മലയാളി.
ശശി തരൂർ എംപിയുടെ സഹോദരി കൂടിയായ ശോഭയ്‌ക്ക് മികച്ച ശബ്ദ വിവരണത്തിനുള്ള ദേശീയ പുരസ്‌കാരമാണ് ലഭിച്ചത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അഭിഭാഷകയായ ശോഭ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമാണ്.
കേരള ടൂറിസത്തിന് വേണ്ടി ഇൻവിസ് മൾട്ടിമീഡിയ നിർമ്മിച്ച് സിറാജ് ഷാ സംവിധാനം ചെയ്ത റാപ്‌സഡി ഓഫ് റെയിൻസ്-മൺസൂൺസ് ഓഫ് കേരള എന്ന ഡോക്യുമെന്ററിക്ക് ശബ്ദം നൽകിയതിനാണ് ശോഭയ്‌ക്ക് പുരസ്‌കാരം ലഭിച്ചത്.
തന്റെ പിതാവ് ചന്ദ്രൻ തരൂരിന്റെ സുഹൃത്തും പ്രമുഖ പരസ്യ ഏജൻസിയുടെ ഉടമയുമായ സിൽവസ്റ്റർ കുൻഹയിലൂടെയാണ് അമൂലിന്റെ മുഖമായി ശോഭ തരൂർ മാറിയത്. പിന്നീട് ശോഭയുടെ ഇളയ സഹോദരി സ്മിത തരൂർ അമൂലിന്റെ ആദ്യത്തെ കളർഫുൾ ബേബിയായി മാറി.
Comments