മുംബൈ: മഹാരാഷ്‌ട്രയിലെ നാഗ്പൂർ സ്വദേശിയായ വേദന്ത് ഡിയോകറ്റെയാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങശിൽ ചർച്ചാ വിഷയം. യുഎസ് ആസ്ഥാനമായുള്ള ഒരു കമ്പനി സംഘടിപ്പിച്ച വെബ് ഡെവലപ്പ്‌മെന്റ് മത്സരത്തിൽ സ്വപ്‌ന വിജയം നേടിയ ആളാണ് വേദാന്ത്.
മത്സര വിജയിയ്‌ക്ക് 33 ലക്ഷം രൂപ പ്രതിഫലം ലഭിക്കുന്ന ജോലിയായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാൽ വേദാന്തിന്റെ മുഴുവൻ വിവരങ്ങളറിഞ്ഞതോടെ കമ്പനി ജോലി വാഗ്ദാനത്തിൽ നിന്ന് പിൻമാറി. വേദാന്തിന്റെ വയസായിരുന്നു പ്രശ്‌നം.
പത്താം ക്ലാസ് വിദ്യാർത്ഥിയായ വേദാന്തിനോട് സങ്കടപ്പെടാതെ പഠനം പൂർത്തിയാക്കാനും അതിന് ശേഷം കമ്പനിയെ ബന്ധപ്പെടാനും ആവശ്യപ്പെട്ടു. നിങ്ങളുടെ കഴിവ്, പ്രൊഫഷണലിസം,സമീപനം എന്നിവയിൽ മതിപ്പുണ്ടെന്നും വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം മികച്ച ജോലി നൽകാമെന്നും കമ്പനി വാഗ്ദാനം ചെയ്തു.
രണ്ട് ദിവസം കൊണ്ട് 2,0066 വരികളുടെ കോഡിങ്ങാണ് മത്സരത്തിൽ വേദാന്ത് പൂർത്തീകരിച്ചത്. 1000 ലധികം ആളുകൾ പങ്കെടുത്ത മത്സരത്തിൽ വേദാന്തിന്റെ പ്രകടനം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. നാഗ്പൂരിലെ എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസർമാരായ മാതാപിതാക്കളുടെ ലാപ്‌ടോപ്പിൽ സ്വയം പരിശീലിച്ചാണ് വേദാന്ത് കോഡിങ്ങിൽ തന്റേതായ ഇടം കണ്ടെത്തിയത്.
ഇൻസ്റ്റഗ്രാമിലൂടെ മത്സരത്തിന്റെ പരസ്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഒട്ടും മടിക്കാതെ അപേക്ഷിക്കുകയായിരുന്നു. മകന്റെ കഴിവിൽ അഭിമാനിക്കുന്ന മതാപിതാക്കൾ വേദാന്തിന് പുതിയ ലാപ്‌ടോപ്പ് സമ്മാനമായി നൽകാനൊരുങ്ങുകയാണിപ്പോൾ















