ന്യൂഡൽഹി: രാഷ്ട്രപതിയായി ചുമതലയേറ്റ ദ്രൗപതി മുർമുവിന് ആ പേര് ലഭിച്ചത് എങ്ങനെയാണ്. കഥ വെളിപ്പെടുത്തിയത് രാഷ്ട്രപതി തന്നെയാണ്. വിദ്യാഭ്യാസം പോലും സ്വപ്നം കാണാൻ കഴിയാത്ത ഗോത്ര വിഭാഗത്തിൽ ജനിച്ചിട്ടും രാജ്യത്തിന്റെ രാഷ്ട്രപതി സ്ഥാനം വരെയെത്തിയ ജീവിതകഥ പറയവേയാണ് ദ്രൗപതി മുർമു ഈ ഓർമ്മയും പങ്കുവെച്ചത്. ഒഡിയ വീഡിയോ മാഗസിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഷ്ട്രപതിയുടെ വാക്കുകൾ
രാഷ്ട്രപതി സ്ഥാനത്തേക്ക് ദ്രൗപതിയുടെ പേര് ഉയർന്നതിനൊപ്പം മയൂർഭഞ്ചിലെ അവരുടെ വീടും ദ്രൗപതി ഉൾപ്പെടുന്ന സാന്താൾ ഗോത്ര വിഭാഗത്തിന്റെ പാരമ്പര്യവും എല്ലാം മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. എന്നാൽ പേരിന് പിന്നിലെ രഹസ്യം ഇതുവരെ ആരും അറിഞ്ഞിരുന്നില്ല.
ഗോത്രവർഗ്ഗത്തിൽ പെട്ട തനിക്ക് ലഭിച്ച ആദരവിന് നന്ദി അറിയിച്ചതിനൊപ്പമാണ് പേരിന് പിന്നിലെ കഥ ദ്രൗപദി വെളിപ്പെടുത്തിയത്. തന്റെ യഥാർത്ഥ പേര് ദ്രൗപദി മുർവെന്നല്ല. സാന്താൾ വിഭാഗത്തിൽ പേരുകൾ ഒരിക്കലും മരിക്കാറില്ല, ഒരു കുഞ്ഞ് ജനിക്കുമ്പോൾ അതിന് മുത്തശ്ശന്റെയോ മുത്തശ്ശിയുടെയോ പേരാണ് സാധാരണയായി ഇടുക. പെൺകുട്ടി ജനിച്ചാൽ മുത്തശ്ശിയുടെയും ആൺകുട്ടി ജനിച്ചാൽ മുത്തശ്ശന്റെയും പേരിടും.
‘പുട്ടി” എന്നായിരുന്നു തന്റെ കുട്ടിക്കാലത്തെ പേര്. സ്കൂളിൽ പഠിക്കുന്ന കാലത്ത് അദ്ധ്യാപകരിൽ ഒരാളാണ് ഇതിഹാസ കഥാപാത്രമായ ദ്രൗപദിയുടെ പേരിട്ടത്. മയൂർഭഞ്ചിന് പുറത്ത് നിന്നും പഠിപ്പിക്കാൻ സ്കൂളിലെത്തിയ ആ അദ്ധ്യാപികയ്ക്ക് പുട്ടി എന്ന പേര് ഇഷ്ടമായില്ല. ഇതോടെ ദ്രൗപദി എന്ന പേര് നൽകി. ദുർപതി, ദൊർപ്തി തുടങ്ങിയ പേരുകളും പരീക്ഷിച്ചതായി മുർമു ഓർത്തെടുത്തു.
സ്കൂളിലും കോളേജിലും ദ്രൗപദി മുർമുവിന്റെ കുടുംബപ്പേര് ടുഡു എന്നായിരുന്നു. തുടർന്ന് ശ്യാം ചരൺ ടുഡുവിനെ വിവാഹം ചെയ്തതോടെ ഇത് മുർമു എന്ന് മാറ്റിയെന്നും രാഷ്ട്രപതി പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ തലപ്പത്തേക്ക് ഗോത്രവർഗ്ഗത്തിൽ പെട്ട ഒരു വനിത എത്തിയത് അത്ഭുതത്തോടെയാണ് ലോകം മുഴുവൻ നോക്കിക്കണ്ടത്. സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലേറിയ ദ്രൗപദി മുർമുവിന് ലോകനേതാക്കളിൽ നിന്നും അഭിനന്ദനപ്രവാഹമായിരുന്നു.
Comments