അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിന്റെ അടിത്തറ നിർമ്മാണം ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് അറിയിച്ചു. ശ്രീകോവിലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കല്ലിൽ കൊത്തിയെടുത്ത പരിക്രമണ പാതയുടെ 40 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞതായും വാസ്തു ശാസ്ത്ര പ്രകാരം പിങ്ക് കല്ലുകൾ ശ്രീകോവിലിൽ സ്ഥാപിച്ചതായും വ്യക്തമാക്കി.
അടിത്തറയുടെ നിർമാണ പ്രവർത്തനങ്ങളുടെ നാലിൽ മൂന്ന് ഭാഗവും പൂർത്തിയായി. തറക്കല്ലുകളുടെ നിർമാണം വരുന്ന മാസം പൂർത്തീകരിക്കും. രണ്ട് മാസം കൊണ്ട് ബൻസി പഹാർപൂരിൽ നിർമിച്ച 200-ലധികം പിങ്ക് കല്ലുകൾ ശ്രീകോവിലിൽ സ്ഥാപിച്ചു. ശ്രീകോവിലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള പരിക്രമണ പാത ഉടൻ സജ്ജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള പരിക്രമണ പാതയിൽ പിങ്ക് നിറത്തിലുള്ള മണൽക്കല്ലുകൾ വാസ്തു ശാസ്ത്ര പ്രകാരമാണ് സ്ഥാപിക്കുന്നത് .കൊത്തുപണികൾ ചെയ്ത 200-ലധികം മണൽക്കല്ലുകൾ അഞ്ച് പാളികളായി പരിക്രമണ മാർഗിൽ
രണ്ട് മാസം കൊണ്ട് സ്ഥാപിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കൊത്തിയെടുത്ത കല്ലുകൾ ദൂരെ നിന്ന് ദൃശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമജന്മഭൂമി സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റാണ്. ട്രസ്റ്റാണ് പ്രവർത്തന പുരോഗതികൾ ജനങ്ങളെ അറിയിക്കുന്നത്.















