ഗുവാഹട്ടി: രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി 100 കോടിയിലധികം വില മതിക്കുന്ന മയക്കുമരുന്ന് ശേഖരം നശിപ്പിച്ച് അസം പോലീസ്. പ്രഗ്ജ്യോതിഷ്പൂർ പോലീസ് സ്റ്റേഷനു കീഴിലുള്ള ഹതിശില ധാമ്പാറയിൽ ഗുവാഹത്തി പോലീസ് വൻതോതിൽ മയക്കുമരുന്ന് നിർമാർജനം നടത്തുകയും പിടിച്ചെടുത്ത 935 കിലോഗ്രാം കത്തിക്കുകയും ചെയ്തതായി പോലീസ് കമ്മീഷണർ ഹർമീത് സിംഗ് വ്യക്തമാക്കി.ഹെറോയിൻ, കഞ്ചാവ്, മെതാംഫൈറ്റേൻ 19,00,000 ത്തോളം മെത്ത് ഗുളികകൾ, 3,7000 കുപ്പി കഫ്സിറപ്പ് എന്നിവയാണ് നശിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇവയ്ക്ക് അന്താരാഷ്ട്ര തലത്തിൽ 100 കോടിയോളം വിലമതിക്കുമെന്നും ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് മയക്കുമരുന്നിന്റെ ഉപയോഗം ഇല്ലാതെയാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള ശേഖരങ്ങൾ നശിപ്പിക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസ് സംഘം തിരച്ചിൽ നടത്തി മയക്കുമരുന്ന് ശേഖരം നശിപ്പിക്കുന്നത്. ലഹരി കടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. മയക്കുമരുന്ന് നിർമാർജന പരിപാടിയുടെ ഭാഗമായി ശനിയാഴ്ച ധുബ്രി, കർബി ആംഗ്ലോംഗ്, കരിംഗഞ്ച് ജില്ലകളിലും പിടിച്ചെടുത്ത മയക്കുമരുന്നുകൾ കത്തിച്ചു.
ധുബ്രിയിൽ ഒന്നരക്കോടി രൂപ വിലമതിക്കുന്ന 1,404 നിരോധിത ഗുളികകൾ, 4,901 കുപ്പി കഫ് സിറപ്പ്, 1.50 കിലോ കഞ്ചാവ്, 580 ഗ്രാം ബ്രൗൺ ഷുഗർ എന്നിവ പകൽ സമയത്ത് നശിപ്പിച്ചു.കർബി ആംഗ്ലോങ്ങിൽ 2.72 കോടി രൂപ വിലമതിക്കുന്ന 3.48 കിലോ ഹെറോയിൻ, 320.06 ഗ്രാം കഞ്ചാവ്, 2,102 നിരോധിത ഗുളികകൾ, 26 കുപ്പി കഫ് സിറപ്പ് എന്നിവ കത്തിനശിച്ചു. കരിംഗഞ്ചിൽ 68 കോടി രൂപ വിലമതിക്കുന്ന 5.185 കിലോ കഞ്ചാവും 5,95,366 യബ ഗുളികകളും 3,653 കിലോ ഹെറോയിനും 76,103 കുപ്പി കഫ് സിറപ്പും കത്തിനശിച്ചതായി പോലീസ് അറിയിച്ചു.
Comments