മുംബൈ: വ്യാജ റിക്രൂട്ട്‌മെന്റ് റാക്കറ്റിനെ പിടികൂടി നേവൽ പോലീസ്. മഹാരാഷ്‌ട്രയിലെ താനെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന റാക്കറ്റിനെയാണ് നേവൽ പോലീസ് പിടികൂടിയത്. ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചതെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും നേവൽ പോലീസ് അറിയിച്ചു.
ക്യാപ്റ്റൻ സമീർ സിംഗാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിയത്. ഇന്ത്യൻ നേവിയിൽ സെക്യൂരിറ്റി ഗാർഡുകളായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നുവെന്നായിരുന്നു ഇയാളുടെ വാദം. പ്രതിരോധ മന്ത്രാലയത്തിന്റെ വ്യാജ പ്രസ്താവനയും ഇയാൾ സജ്ജമാക്കിയിരുന്നു. മുംബൈയിലെ കൊളാബയിലുള്ള ഐഎൻഎസ് കുഞ്ചാലിയിലായിരിക്കും നിയമനമെന്നും ഇയാൾ ഉദ്യോഗാർത്ഥികളെ അറിയിച്ചു.
യൂണിഫോമിനും മറ്റ് പേപ്പർ വർക്കുകൾ പൂർത്തിയാക്കുന്നതിനും ഫീസ് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി പണം ഈടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. താനെയിലെ ആംബർനാഥിലായിരുന്നു ഇയാളുടെ പ്രവർത്തനം. എന്നാൽ ശിവാജി നഗർ പോലീസിന്റെ സഹായത്തോടെ വൈകാതെ തന്നെ ഇയാൾ നേവൽ പോലീസിന്റെ പിടിയിലാകുകയായിരുന്നു.
Comments