പാറ്റ്‌ന: ബിഹാറിൽ വ്യാജമദ്യം കഴിച്ച ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യം കഴിച്ച പലരുടേയും കാഴ്ച ശക്തി നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ബിഹാറിലെ സരൻ ജില്ലയിലാണ് സംഭവം.
സരൻ ജില്ലയിലെ പാനൻപൂരിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് രണ്ടിന് ഇവിടെ രണ്ട് പേർ മരിച്ചു. രണ്ട് ദിവസത്തിനിപ്പുറം നാല് പേർ കൂടി മേക്കെർ ഗ്രാമത്തിൽ മരിച്ചു. ഓംനാത് മഹ്‌തോ, ചന്ദ്രേശ്വർ മഹ്‌തോ, ചന്ദൻ മഹ്‌തോ, കമൽ മഹ്‌തോ എന്നിവർ മരിച്ചവരിൽ ചിലരാണ്.
ഇരുപതിലധികം പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് വിവരം. ഇവരെല്ലാം ചാപ്രയിലുള്ള സദർ ആശുപത്രിയിലും പാറ്റ്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
സംഭവത്തിന് പിന്നാലെ സരൻ ജില്ലാ മജിസ്‌ട്രേറ്റും എസ്പിയും ആശുപത്രിയിലെത്തി സന്ദർശനം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഇവർ കഴിച്ച മദ്യത്തിന്റെ കെമിക്കൽ അനാലിസിസ് നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
Comments