മുംബൈ: മുംബൈ എന്ന മാഹാനഗരത്തിലെ ഡിഎൻ നഗർ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രാജേന്ദ്ര ദോണ്ഡു ഭോസ്സെയ്‌ക്ക് ഇത് ജന്മോദ്ദേശം സഫലമായതിന്റെ അത്രയും സന്തോഷമാണ്. താൻ എഎസ്‌ഐയായിരിക്കുമ്പോൾ മാതാപിതാക്കളിൽ നിന്ന് വേർപിരിഞ്ഞ് പോയ 166 ാമത് പെൺകുട്ടിയെയും കണ്ടെത്തിയതിന്റെ ആഹ്ളാദത്തിലാണ് അദ്ദേഹം. ആ കഥയാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ.
2008 നും 2015 നും ഇടയിൽ പെൺകുട്ടികളെ കാണാനില്ലെന്ന 166 കേസുകളാണ് അദ്ദേഹം അന്വേഷിച്ചത്. ഇതിൽ 165 പെൺകുട്ടികളെയും കണ്ടെത്താൻ അദ്ദേഹത്തിനായി. എന്നാൽ ഗേൾ നമ്പർ 166 എന്ന കേസിലെ പെൺകുട്ടിയെയാണ് കാണാതായത്. 2013ലാണ് പെൺകുട്ടിയെ കാണാതായത്. 2015 ൽ വിരമിച്ചെങ്കിലും എഴ് വർഷം അദ്ദേഹം പെൺകുട്ടിയെ തിരഞ്ഞ് നടന്നു. അവസാനം കഴിഞ്ഞ ദിവസം രാത്രി ആ പെൺകുട്ടി തന്റെ സ്വന്തം കുടുംബത്തെ കണ്ടുമുട്ടി. സ്വന്തം വീടിന് 500 മീറ്റർ അകലെയായിരുന്നു ആ പെൺകുട്ടി കഴിഞ്ഞിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 50കാരനായ ജോസഫ് ഡിസൂസയെയും ഭാര്യ സോണിയെയും പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞുങ്ങളില്ലാത്തതിന്റെ വിഷമത്തിലായിരുന്ന ഇവർ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
2013 ൽ സ്‌കൂളിൽ പോയി തിരിച്ച് വരും വഴിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത്. കുട്ടിയെ കാണാതായതോടെ വലിയ അന്വേഷണം തന്നെ നടന്നു. ഇതോടെ പ്രതികൾ കുട്ടിയെ കർണാടകയിലെ ഒരു ഹോസ്റ്ററിലേക്ക് മാറ്റി. 2016 ൽ പ്രതികൾക്ക് കുഞ്ഞു പിറന്നതോടെ ഇവരുടെ മട്ടുമാറി. പെൺകുട്ടിയെ ഉപദ്രവിക്കാനും ചീത്ത പറയാനും ആരംഭിച്ചു.കുഞ്ഞിനെ നോക്കാനായി പെൺകുട്ടിയെ തിരിച്ചെത്തിച്ചു രണ്ടുകുട്ടികളെ നോക്കാനുള്ള വരുമാനം ഇല്ലാതായതോടെ പെൺകുട്ടിയെ ഇവർ ജോലിക്കയച്ചു. പെൺകുട്ടിയെ ആരും തിരിച്ചറിയില്ലെന്ന വിശ്വാസത്തിലായിരുന്നു അത്. ഓരാളോടും മിണ്ടരുതെന്ന കർശന നിർദ്ദേശം നൽകിയിരുന്നു.
പലപ്പോഴും വഴക്ക് പറയുന്നതിനിടെ പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ട് വന്നതാണെന്നും സ്വന്തം മാതാപിതാക്കളല്ലെന്നും പറഞ്ഞു. പ്രതികൾ തന്റെ മാതാപിതാക്കളല്ല എന്ന് മനസിലായെങ്കിലും രക്ഷപ്പെടാനാവത്ത സ്ഥിതിയായിരുന്നു കുട്ടിക്ക്. അവസാനം പെൺകുട്ടി ജോലിചെയ്യുന്ന വീട്ടിലെ മറ്റൊരു വേലക്കാരിയായ സ്ത്രീയാണ് സഹായവുമായി എത്തിയത്.
കുട്ടി തന്റെ കഥ വെളിപ്പെടുത്തിയതോടെ സ്ത്രീ ഗൂഗിളിൽ 2013 ൽ കാണാതായ പെൺകുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞു. അവർക്ക് കുട്ടിയെ കാണാതായപ്പോൾ പ്രസിദ്ധീകരിച്ച പോസ്റ്ററും മറ്റും ലഭിച്ചു. തന്റെ പഴയ ചിത്രം കണ്ടതോടെ പല കാര്യങ്ങളും കുട്ടിക്ക് ഓർമ്മ വന്നു. തന്റെ വീട് സമീപത്തെവിടെയോ ആണ് ഉള്ളതെന്ന് കുട്ടിക്ക് മനസിലായി. പോസ്റ്ററിൽ കണ്ട നമ്പറിൽ വിളിച്ചു. കുട്ടിക്കായി നിരന്തരം തിരഞ്ഞിരുന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ ഭോസ്സെയെയും വിവരമറിയിച്ചു.
ഒടുവിൽ വീഡിയോ കോളിലൂടെ കാണാതായ പെൺകുട്ടിയാണെന്ന തിരിച്ചറിഞ്ഞ ഭോസ്സെ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. പ്രതികൾക്കെതിരെ തട്ടിക്കൊണ്ടുപോകൽ,മനുഷ്യക്കടത്ത്,ബാലവേല,തടവിൽവെക്കൽ,എന്നിങ്ങനെ നിരവധി വകുപ്പുകൾ ചേർത്ത് കേസെടുത്തു. വർഷങ്ങളായി താൻ അന്വേഷിച്ചിരുന്ന പെൺകുട്ടിയെ കണ്ടെത്തിയ ചാരിതാർത്ഥ്യത്തിലാണ് ഭോസ്സെയിപ്പോൾ.















