ന്യൂഡൽഹി: ആഗോളപ്രതിസന്ധികൾക്ക് പ്രതിവിധിയ്‌ക്കായി ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രീയ സ്ഥിരതയുടെ കരുത്ത് ഇന്ത്യ കാണിച്ചു, ലോകം അതിന് സാക്ഷിയായെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെന്നും അതാണ് നമ്മുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.76ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത ഇന്ത്യയ്‌ക്കായി അഞ്ച് ദൗത്യങ്ങൾ പ്രധാനമന്ത്രി മുന്നോട്ട് വെച്ചു. വികസിത ഭാരതം, അടിമത്ത മനോഭാവം അവസാനിപ്പിക്കൽ,പൈതൃകത്തിൽ അഭിമാനിക്കുക,ഏകത പൗരധർമ്മം പാലിക്കൽ എന്നതാണ് അഞ്ച് ദൗത്യങ്ങൾ . അടുത്ത 25 വർഷം നിർണ്ണായകമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. 75 വയസ്സിലേക്കുള്ള ഇന്ത്യയുടെ യാത്ര എളുപ്പമായിരുന്നില്ല. രാജ്യത്തിന്റെ മുന്നേറ്റം ഉയർച്ചയും താഴ്‌ച്ചയും അഭിമുഖീകരിച്ചായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ പങ്കുചേർന്ന ധീരദേശാഭിമാനികളെ അനുസ്മരിച്ചു. കടമയുടെ പാതയിൽ ജീവിതം നൽകിയ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ബാബാസാഹേബ് അംബേദ്കർ,വീർ സവർക്കർ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം അനുസ്മരിച്ചത്. ധീരദേശാഭിമാനികളോട് ഭാരതീയർ എന്നും നന്ദിയും കൂറമുള്ളവരായിരിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് ഭരണത്തിന്റെ അടിത്തറ ഇളക്കിയ മംഗൾ പാണ്ഡെ, താത്യാ തോപ്പെ, ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു, ചന്ദ്രശേഖർ ആസാദ്, അഷ്ഫഖുള്ള ഖാൻ, രാം പ്രസാദ് ബിസ്മിൽ എന്നിവരോടും നമ്മുടെ എണ്ണമറ്റ വിപ്ലവകാരികളോടും ഈ രാജ്യം നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.ശ്രീനാരായണഗുരു, സ്വാമി വിവേകാനന്ദൻ എന്നിവർക്കും പ്രധാനമന്ത്രിയുടെ ആദരം. ‘ഗുരു അടക്കമുള്ളവർ രാജ്യത്തിന്റെ ആത്മാവിനെ ജ്വലിപ്പിച്ചു ചരിത്രം അവഗണിച്ച ധീരപോരാളികൾക്ക് ആദരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന് വേണ്ടി പോരാടിയ വനവാസികളെ സല്യൂട്ട് ചെയ്യുന്നു. ബിർസ മുണ്ട, സിദ്ധു-കൻഹു, അല്ലൂരി സീതാരാമ രാജു, ഗോവിന്ദ് ഗുരു സ്വാതന്ത്ര്യ സമരത്തിന്റെ ശബ്ദമായി മാറുകയും ആദിവാസി സമൂഹത്തെ മാതൃഭൂമിക്ക് വേണ്ടി ജീവിക്കാനും മരിക്കാനും പ്രചോദിപ്പിച്ച എണ്ണമറ്റ പേരുകൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 14-ന് ഞങ്ങൾ വിഭജനത്തിന്റെ ഭീകരത ഓർത്തു.വിഭജനത്തെ ഇന്ത്യ ഓർക്കുന്നത് ഹൃദയവേദനയോടെയാണ്. ഈ കഴിഞ്ഞ 75 വർഷങ്ങളിൽ നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സംഭാവന നൽകിയ രാജ്യത്തെ എല്ലാ പൗരന്മാരെയും സ്മരിക്കുന്ന ദിവസമാണ് ഇന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ നാരീശക്തിയിലും അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി പ്രത്യേകം എടുത്തു പറഞ്ഞു. റാണി ലക്ഷ്മിഭായി, ഝൽകാരി ബായി, ചെന്നമ്മ, ബീഗം ഹസ്രത്ത് മഹൽ എന്നിങ്ങനെ ഇന്ത്യയിലെ സ്ത്രീകളുടെ കരുത്ത് ഓർക്കുമ്പോൾ ഓരോ പൗരനിലും അഭിമാനം നിറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിൽ അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ഓർത്തു. അദ്ദേഹത്തെ വണങ്ങുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Comments