കാബൂൾ: അഫ്ഗാനിൽ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. മിന്നൽ പ്രളയത്തിൽ 31 പേർ മരിച്ചതായാണ് വിവരം. നൂറിലേറെപ്പേരെ കാണ്മാനില്ലെന്നാണ് റിപ്പോർട്ട്. പർവാൻ പ്രവിശ്യയിലാണ് മിന്നൽ പ്രളയമുണ്ടായത്. മരണപ്പെട്ടവരിൽ ഒരു കുട്ടിയും സ്ത്രീയുമുണ്ട്. 17 പേർക്ക് പരിക്കേറ്റെന്നും പ്രവിശ്യാ ഭരണകൂടം അറിയിച്ചു. വടക്കൻ മേഖലയിലാണ് പ്രളയക്കെടുതി രൂക്ഷമായിരിക്കുന്നത്.
അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തിൽ പന്ത്രണ്ടിലേറെ വീടുകൾ ഒലിച്ചുപോയതാണ് മരണസംഖ്യ ഉയരാൻ കാരണം. പ്രളയം അ്ഫ്ഗാനിലെ 34 പ്രവിശ്യകളെ ബാധിക്കാനിടയുണ്ടെന്നാണ് കണക്കുകൂട്ടൽ. കഴിഞ്ഞ ജൂലൈ മാസത്തിലെ കനത്ത മഴയിൽ 40 പേർ കൊല്ലപ്പെട്ടിരുന്നു.
താലിബാൻ ഭരണത്തിൻ കീഴിൽ പകർച്ചവ്യാധിയും സാമ്പത്തിക തകർച്ചയും നേരിടുന്നതിനിടെയാണ് രണ്ടു മാസമായി വിവിധ മേഖലകളിൽ മഴക്കെടുതി ജനങ്ങളെ വലയ്‌ക്കുന്നത്. മഴമൂലം പകർച്ചവ്യാധി രൂക്ഷമാണെന്നും കുട്ടികൾ ഭക്ഷണം ലഭിക്കാത്ത തിനാൽ പോഷകാഹാരക്കുറവ് അനുഭവിക്കുകയാണെന്നും സന്നദ്ധ സംഘടനകൾ അറിയിച്ചു.
Comments