തിരുവനന്തപുരം: സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന മരുന്ന് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാതെ ആരോഗ്യ വകുപ്പ്. ജീവിതശൈലി രോഗങ്ങൾക്കുൾപ്പടെ പലതിനും ഇപ്പോഴും മരുന്നുകൾ കിട്ടാനില്ല. ഓഗസ്റ്റ് ആദ്യവാരത്തോടെ മരുന്ന് ശേഖരണം പൂർത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതാണ് വൈകാൻ കാരണം.
സർക്കാർ ആശുപത്രികളിലെ ഫാർമസികളിൽ കുറിപ്പുമായെത്തുന്നവർ വെറും കൈയ്യോടെ മടങ്ങേണ്ട സാഹചര്യമാണെന്നാണ് റിപ്പോർട്ട്. എന്നാൽ മരുന്ന് ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി ആരോഗ്യ മന്ത്രി അവകാശപ്പെടുമ്പോഴും ഒട്ടുമിക്ക മരുന്നുകളും കിട്ടാനില്ലെന്നതാണ് യാഥാർത്ഥ്യം.
ടെണ്ടർ നടപടികൾ വൈകിയത് പ്രതിസന്ധിയിലേക്ക് നയിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ മരുന്ന് വാങ്ങാനുള്ള ടെണ്ടർ ഡിസംബറിൽ വിളിച്ചിരുന്നു. ഫെബ്രുവരിയോടെ അന്തിമ പട്ടികയായി, മാർച്ചിൽ പർച്ചേസ് ഓർഡർ നൽകി, ഏപ്രിൽ പകുതിയോടെ മരുന്നുകളെത്തി തുടങ്ങും.
എന്നാൽ ഇത്തവണ ജൂൺ പകുതിയോടെയാണ് ടെണ്ടർ നടപടികളായത്. ഓഗസ്റ്റോടെ വിതരണം പൂർണ തോതിലാകുമെന്ന് അറിയിച്ചിരുന്നെങ്കിലും മരുന്ന് ശേഖരണം എങ്ങുമെത്തിയില്ല. മരുന്ന് കൂടുതലുള്ള സ്ഥലങ്ങളിൽ നിന്ന് ക്ഷാമമുള്ള ആശുപത്രികളിലേക്ക് മാറ്റി താത്കാലിക പരിഹാരം കാണാനുള്ള ശ്രമമാണ് ആരോഗ്യ വകുപ്പ് തുടരുന്നത്.
പേവിഷബാധയ്‌ക്കുള്ള മരുന്ന് സംഭരിക്കുന്നതിലും ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. ഓറൽ ആന്റിബയോട്ടിക്കുകൾ, ഇഞ്ചെക്ഷൻ കിറ്റ്, അമോക്‌സിലിൻ തുടങ്ങിയ മരുന്നുകൾക്ക് കടുത്ത ക്ഷാമവും നിലവിൽ നേരിടുന്നുണ്ട്.
Comments