വാഷിംഗ്ടൺ: ഭൂസ്വത്തുക്കളും വീടുകളും വാങ്ങുമ്പോഴോ വിൽക്കുമ്പോഴോ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ചെറിയ പിഴവ് ഭാവിയിൽ വലിയ പ്രശ്‌നങ്ങൾക്ക് കാരണമായേക്കും. നമ്മുടെ സ്വത്തുക്കളുടെ ഉമസ്ഥാവകാശം വരെ നഷ്ടപ്പെടാൻ തെറ്റുകൾ കാരണമായേക്കാം.
എന്നാൽ അമേരിക്കയിലെ നെവാഡയിൽ താമസിക്കുന്ന യുവതിയ്‌ക്ക് രേഖകളിലെ ചെറിയ അക്ഷര പിശക് മൂലം ഒരു വീടിന് പകരം 85 വീടുകളുടെ ഉടമയാകേണ്ടി വന്നു. 5,94.481 ഡോളർ മുടക്കി വീട് വാങ്ങിയ യുവതി, ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 50 മില്യൺ ഡോളർ മൂല്യമുള്ള ചെറുപട്ടണത്തിന്റെ ഉടമയായി മാറി.
നെവാഡയിലെ സ്പാർക്‌സ് എന്ന പട്ടണത്തിൽ ഒരു വീട് വാങ്ങാനായിരുന്നു യുവതിയുടെ ശ്രമം. വാഷോ കൗണ്ടിയിലാണ് ഇതിനു വേണ്ട രേഖകൾ തയ്യാറാക്കിയത്. രേഖകളൊക്കെ തയ്യാറാക്കിക്കഴിഞ്ഞപ്പോഴാണ് താൻ അധികമായി 84 വീടുകളുടെ ഉടമ കൂടി ആയതായി യുവതി മനസ്സിലാക്കിയത്.
രേഖകൾ തയ്യാറാക്കിയ ഉദ്യോഗസ്ഥർക്ക് പറ്റിയ അബദ്ധമാണ് ഇതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒന്ന് മുതൽ 86 വരെയുള്ളതിൽ 85 ാം നമ്പർ വീട് എന്ന് രേഖകളിൽ എഴുതേണ്ടതിന് പകരം 85 വീട് എന്നാണ് എഴുതിയതെന്നാണ് റിപ്പോർട്ട്.അബദ്ധത്തിൽ വിൽക്കപ്പെട്ട വീടുകളും മറ്റും രേഖകളിലെ തെറ്റ് തിരുത്തിയതിനു ശേഷം അതാത് ഉടമകൾക്ക് തന്നെ ലഭിക്കുമെന്ന് അധികൃതർ പറയുന്നു.














