തിരുവനന്തപുരം: കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയിൽ യാത്രാ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന്റെ അനുമതിയ്‌ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണ് സിൽവർ ലൈൻ. എന്നാൽ ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് സിൽവർ ലൈനിനുള്ള അനുമതി കേന്ദ്രസർക്കാർ വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നൽകി.
പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി സാമൂഹ്യാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം തന്നെ ജിയോ ടാഗ് സർവെയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിക്ക് അനുമതി തരേണ്ടത് കേന്ദ്രസർക്കാരാണ്. എല്ലാ കാലവും സർക്കാരിന് അനുമതി തരാതിരിക്കാൻ സാധിക്കില്ല എന്നും ഏത് ഘട്ടത്തിലായാലും അനുമതി തന്നേ മതിയാകു എന്നും പിണറായി വിജയൻ പറഞ്ഞു.
സെമി ഹൈസ്പീഡ് റെയിൽ യാത്രാ പദ്ധതി കേരളത്തിന് ആവശ്യമാണ്. അതിനായി പുതിയ ട്രാക്ക് വേണം. നാടിന് വേണ്ടതാണ് ഈ പദ്ധതി. സംസ്ഥാനത്തിന് അതി വേഗതയിലോടുന്ന ട്രെയിൻ വേണമെന്ന് മാത്രമാണ് അവശ്യം. ഇത് സംബന്ധിച്ചുള്ള പദ്ധതി സംസ്ഥാനം കേന്ദ്രത്തിന്റെ മുന്നിൽ അവതരിപ്പിച്ചു. പദ്ധതിയുടെ പണി കേന്ദ്രം ഏറ്റെടുത്താലും സന്തോഷമാണെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സമരങ്ങളിൽ പോലീസ് കെസെടുത്തിട്ടുള്ളത് പൊതുമുതൽ നശിപ്പിച്ചതിനാലാണെന്നും ഈ കേസുകൾ പിൻവലിക്കുന്നത് സർക്കാരിന്റെ പരിഗണനയിലില്ലെന്നും പിണറായി വ്യക്തമാക്കി.
















Comments