ന്യൂഡൽഹി: കോൺഗ്രസ് അംഗത്വം രാജി വെച്ച മുതിർന്ന നേതാവ് ഗുലാം നബി ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ചത് അഞ്ചു പേജുള്ള രാജി കത്ത്.കോൺഗ്രസ് നേതൃത്വത്തിനും രാഹുൽ ഗാന്ധിയ്ക്കുമെതിരെ രൂക്ഷ വിമർശനമാണ് രാജി കത്തിലുള്ളത്.
തിരിച്ചുവരനാവാത്ത വിധം രാഹുൽ പാർട്ടിയെ തകർത്തുവെന്നാണ് അര നൂറ്റാണ്ടോളം കോൺഗ്രസിലെ സജീവ അംഗമായിരുന്ന നേതാവ് ആരോപിക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി നേതൃത്വം ഗൗരവമില്ലാത്ത ഒരു വ്യക്തിയെ പാർട്ടിയുടെ അമരത്ത് നിർത്താൻ ശ്രമിച്ചതിന്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നത്. യുപിഎ ഭരണകാലത്ത് ഓർഡിനൽസ് വലിച്ചു കീറിയ നടപടി കുട്ടിക്കളിയാണ്,പക്വതയില്ലാത്ത നടപടിയാണ്. രാഹുൽ ഗാന്ധിയുടെ പിഎയെയും സുരക്ഷാ ജീവനക്കാരുമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച എല്ലാ മുതിർന്ന നേതാക്കളെയും രാഹുൽ അപമാനിച്ചു. യുപിഎയെ തകർത്ത റിമോർട്ട് കൺട്രോൾ മോഡൽ കോൺഗ്രസിലും രാഹുൽ പ്രയോഗിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.രാഹുലിന്റെ എല്ലാ തീരുമാനങ്ങളും തെറ്റായിരുന്നുവെന്നും അത് കോൺഗ്രസിനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേതൃത്വ തിരഞ്ഞെടുപ്പ് പ്രഹസനമാണെന്ന് അദ്ദേഹം രാജിക്കത്തിൽ കുറ്റപ്പെടുത്തുന്നു.
കോൺഗ്രസിനെ ‘കൈ’ ഒഴിഞ്ഞ് ഗുലാം നബി ആസാദ്; പാർട്ടി അംഗത്വം രാജി വെച്ചു
രാഹുൽ ഉപജാപകവൃന്ദത്തെ സൃഷ്ടിച്ചു, കഴിവുള്ളവരെ ഒതുക്കി, കൂടിയാലോചന സംവിധാനത്തെ നശിപ്പിച്ചെന്നും ഗുലാബ് നബി ആസാദ് എണ്ണമിട്ട് വിമർശിക്കുന്നു. എല്ലാം തീരുമാനിക്കുന്നത് രാഹുലാണെന്നും മറ്റ് നേതാക്കൾക്ക് ശബ്ദമില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.
മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന ഗുലാം നബി ആസാദ് രാജി വെക്കുമ്പോൾ ജമ്മുക്ശമീരിലെ പാർട്ടിയുടെ മുഖമാണ് കോൺഗ്രസിന് നഷ്ടപ്പെടുന്നത്. തന്നോടൊപ്പം മറ്റ് ചില മുതിർന്ന നേതാക്കളും വരും ദിവസങ്ങളിൽ രാജിവെക്കുമെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ കോൺഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്.
Comments