ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്‌ക്ക് ഇത് സുവർണ്ണകാലം. ലോകോത്തര വിമാനവാഹിനി ഐഎൻഎസ് വിക്രാന്ത് കയ്യിലേക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കേ അത്യാധുനിക യന്ത്രതോക്ക് തദ്ദേശീയ സംവിധാനങ്ങളോടെ സ്വന്തമായിരിക്കുന്നു. യുദ്ധകപ്പലുകളെ അതിശക്തരാക്കുന്ന ഏകെ-630 തോക്കിനായുള്ള 30എംഎം റോട്ടറി കാനനുകളാണ് നാവികസേനയ്‌ക്ക് ലഭിച്ചിട്ടുള്ളത്.
യുദ്ധകപ്പലുകളിൽ പ്രത്യേകമായി സജ്ജീകരിക്കാവുന്ന യന്ത്രതോക്കിനായുള്ള 30 എംഎം റോട്ടറി കാനൺ ആത്മനിർഭർ ഭാരതിന്റെ ഭാഗമായിട്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഇക്കണോമിക് എക്‌സ്‌പ്ലോസീവ് ലിമിറ്റഡാണ് തോക്കിന്റെ പ്രഹര ശേഷി വർദ്ധിപ്പിക്കുന്ന 30 എംഎം റോട്ടറി കാനൺ നിർമ്മിച്ചത്. ഇന്ത്യൻ നാവിക സേനാ ഉപമേധാവി എൻഎൻ ഗോർമഡേയ്‌ക്കാണ് ഇഇഎൽ മേധാവി സത്യനാരായൺ നുവാൽ ആദ്യ തോക്ക് കൈമാറിയത്. ഒരു വർഷത്തിനുള്ളിൽ ഒരു സ്വകാര്യ സംരംഭം പ്രതിരോധ വകുപ്പിനായി നൽകിയ അമൂല്യ സമ്മാനമാണ് ഏകെ-630 ന്റെ 30 എംഎം റോട്ടറി കാനൺ എന്ന് നാവികസേന അറിയിച്ചു.
നാവികസേനയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ആയുധത്തിനായി സ്വകാര്യ കമ്പനിയുമായി കരാർ ഒപ്പിടുന്നതെന്ന് ഗോർമഡെ പറഞ്ഞു. യന്ത്രതോക്കിന്റെ രൂപകൽപ്പന, മറ്റ് സാങ്കേതിക മികവ്, പ്രഹര ശേഷി പരീക്ഷിക്കാനുള്ള സംവിധാനം, സമുദ്രത്തിലെ പരീക്ഷണം എന്നിവയടക്കം എല്ലാ ഘട്ടത്തിലും നാവികസേനയുടെ വിദഗ്ധർ കമ്പനിയുമായി സഹകരിച്ചിരുന്നു. ആഗോളതലത്തിൽ ഉപയോഗിക്കുന്ന കരുത്തുറ്റ ഏകെ-630 യന്ത്രതോക്കി നായുള്ള 30 എംഎം റോട്ടറി കാനൺ എന്നത് ഇന്ത്യൻ ബദലാണ്. ഗുണനിലവാരത്തിൽ അതിശയിപ്പിക്കുന്നതാണ് 30 എംഎം റോട്ടറി കാനണെന്ന് നാവിക സേന കമ്പനിയെ അഭി നന്ദിച്ചുകൊണ്ട് അറിയിച്ചു.
Comments