ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ട സംഭവത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി പാർട്ടി നേതാവ് മനീഷ് തിവാരി. കോൺഗ്രസും ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതായി മനീഷ് തിവാരി പറഞ്ഞു. പാർട്ടിയുടെ നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇത് ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥത്തെ ആശങ്കാജനകമാണ്. ഇത് ഗൗരവമായി കാണണമെന്ന് ഞങ്ങളിൽ 23 പേർ സോണിയ ഗാന്ധിക്ക് നേരത്തെ കത്ത് എഴുതിയിരുന്നു. ആ കത്ത് എഴുതിയതിന് ശേഷവും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസ് പരാജയപ്പെടുകയാണ് ഉണ്ടായത്. കോൺഗ്രസിനെ കുറിച്ച് ഇന്ത്യ വ്യത്യസ്തമായി ചിന്തിച്ച് തുടങ്ങിയിരിക്കുകയാണ്. ആ ബന്ധത്തിൽ ഇപ്പോൾ വിള്ളൽ വീണിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഒരു ആത്മപരിശോധന ആവശ്യമാണ്. 2020 ഡിസംബർ 20ന് സോണിയ ഗാന്ധിയുടെ വസതിയിൽ ഒരു യോഗം ചേർന്നിരുന്നു. അന്ന് ഈ വിഷയത്തിൽ സമവായം ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യം വരുമായിരുന്നില്ലെന്നും’ മനീഷ് തിവാരി പറഞ്ഞു.
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ടാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വം ഉൾപ്പെടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹം രാജി വച്ചത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അഞ്ച് പേജുള്ള രാജിക്കത്ത് നൽകിയാണ് ഗുലാം നബി ആസാദ് പാർട്ടി വിടുന്നത്. രാഹുൽ ഗാന്ധിക്കെതിരെയും നിലവിലെ പാർട്ടി നേതൃത്വത്തിനെതിരെയും കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്. തിരിച്ചു പോകാനാകാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിയിരിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ പ്രഹസനവും വ്യാജവുമാണ്. രാജ്യത്ത് ഒരിടത്തും ഇത് കൃത്യമായ രീതിയിൽ നടക്കുന്നില്ല. ഒൻപത് വർഷത്തിനിടെ നൽകിയ നിർദ്ദേശങ്ങളെല്ലാം ചവറ്റുകൊട്ടയിലാണ്. പാർട്ടിക്കായി ജീവൻ നൽകിയ മുഴുവൻ നേതാക്കളും അവഹേളിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Comments