തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി നിർത്തിവെയ്ക്കണമെന്ന ലത്തീൻ സഭയുടെ നിലപാട് ശരിയല്ലെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആളെ കൂട്ടാൻ കഴിയും എന്നു കരുതി എന്തുമാകാം എന്ന രീതി അനുവദിക്കാനാവില്ല. സംഘടിത ശക്തി ഉള്ളതുകൊണ്ട് എന്തും ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. തുറമുഖ നിർമ്മാണം നിർത്തി വയ്ക്കണം എന്ന ആവശ്യം അഭികാമ്യമല്ലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
സർക്കാരിന്റെ പല നിലപാടുകളിലും തങ്ങൾക്ക് വിഷമമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാർ മതാധിപത്യത്തിന് അടിമപ്പെടുകയാണ്. പറയുന്ന നിലപാടിൽ നിന്നും പലതും മാറി പോകുന്ന അവസ്ഥയുണ്ട്. ഏതെങ്കിലും ഒരു മതവിഭാഗത്തിന് അടിപ്പെട്ട് സർക്കാർ നിൽക്കരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാർ പോരാ എന്ന് സിപിഎമ്മിൽ തന്നെ അഭിപ്രായമുണ്ട്. അതിനാൽ മന്ത്രിസഭയിൽ പുനസംഘടനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണറുടെ അഭിപ്രായങ്ങളെ തള്ളിക്കളയുന്നില്ലെന്നും അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഗവർണർ പ്രതികരിച്ചത് എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സിപിഎമ്മിന്റെ പുതിയ സെക്രട്ടറി എംവി ഗോവിന്ദന് എല്ലാ ആശംസകളും അദ്ദേഹം നേർന്നു. ഗോവിന്ദൻ മാസ്റ്റർ അറിവുള്ള തത്ത്വാചാര്യനാണെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്.
രണ്ടാം പിണറായി മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് പ്രാഗത്ഭ്യം കിട്ടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു.
Comments