കനത്ത പ്രളയത്തെ തുടർന്ന് പാകിസ്താന്റെ മൂന്നിൽ ഒരു ഭാഗം വെളളക്കെട്ടിലാണ്. അതിനിടെ രാജ്യത്തിന് നേരിട്ട നഷ്ടത്തിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതുവരെ രാജ്യത്തിന് 10 ബില്യൺ ഡോളറിന്റെ നഷ്ടമാണ് കണകാക്കുന്നത്. അത് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
കണക്കാക്കിയ നഷ്ടം ആസൂത്രണ മന്ത്രി അഹ്സൻ ഇഖ്ബാൽ സിഎൻഎനിനോട് വെളിപ്പെടുത്തി. ‘കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ പാകിസ്താന് ലോകത്തിന്റെ സഹായം ആവശ്യമാണ് അദ്ദേഹം വ്യക്തമാക്കി. മാരകമായ വെള്ളപ്പൊക്കം വിതച്ച നാശത്തിൽ മരിച്ചവരുടെ എണ്ണം മരണസംഖ്യ 1100 കവിഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും തുർക്കിയിൽ നിന്നുള്ള ഏഴ് സൈനിക വിമാനങ്ങളും യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നുള്ള മൂന്ന് സൈനിക വിമാനങ്ങളും ഉൾപ്പെടുന്ന വിദേശ സഹായം എത്തിത്തുടങ്ങിയതായും പാകിസ്താൻ സൈന്യം പ്രസ്താവനയിൽ വിശദീകരിച്ചു. പ്രളയത്തിൽ കുടുങ്ങിയ 300ലധികം വ്യക്തികളെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അതിനുപുറമെ 23 മെട്രിക് ടൺ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്തു. 50ലധികം മെഡിക്കൽ ക്യാമ്പുകൾ സജ്ജീകരിച്ചു. അവിടെ 33,000ത്തിലധികം രോഗികൾ ചികിത്സയിലാണെന്നും പ്രസ്താവനയിൽ പറയുന്നു.
യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്ട്രേലിയ, അസർബൈജാൻ എന്നിവിടങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായ പ്രഖ്യാപനങ്ങൾക്ക് പുറമേ, 3,000 ടെന്റുകളുള്ള രണ്ട് വിമാനങ്ങൾ ചൈന ചൊവ്വാഴ്ച അയയ്ക്കുമെന്നും ജപ്പാൻ ടാർപോളിനും ഷെൽട്ടറുകളും നൽകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പാകിസ്താൻ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധിയിൽ ആയിരിക്കുന്നതിനിടെയാണ് വിനാശകരമായ വെള്ളപ്പൊക്കം ദുരിതമായി എത്തിയത്. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) തിങ്കളാഴ്ച വാഗ്ദാനം ചെയ്ത 1.17 ബില്യൺ ഡോളറിന്റെ സഹായം പാകിസ്താന് ദുരന്തത്തിനിടെ മറ്റൊരു ആശ്വാസമായി.
വെള്ളപ്പൊക്കത്തിൽ പത്തുലക്ഷം വീടുകൾക്കും നാശനഷ്ടമുണ്ടായതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. രാജ്യത്തെ 220 ദശലക്ഷം ജനസംഖ്യയിൽ 4,98,000 പേർ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. കുടിയൊഴിപ്പിക്കപ്പെട്ട നിരവധി ആളുകൾ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ക്യാമ്പുകൾക്ക് പുറത്താണ് താമസം.
വിനാശകരമായ വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ട് ഏകദേശം 500,000 ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. രണ്ട് ദിവസം മുമ്പ് ശക്തമായ മഴ അവസാനിച്ചതും ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിൽ കുറവുണ്ടായതും ആസ്വാസകരമാണ്. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും ട്രെയിനുകൾ വീണ്ടും സർവീസ് നടത്തുന്നതിനുളള ദൈർഘ്യമേറിയ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ 150ലധികം പാലങ്ങൾ തകർന്നു. നിലവധി ഹൈവേകൾ ഒലിച്ചുപോയതും രക്ഷാപ്രവർത്തനം സങ്കീർണ്ണമാക്കി.
Comments