എറണാകുളം: തീവണ്ടിയാത്രയ്ക്കിടെ ദിവ്യാംഗയായ പെൺകുട്ടിയെയും കുടുംബത്തെയും അപമാനിച്ച് ടിക്കറ്റ് എക്സാമിനർ. വേണാട് എക്സ്പ്രസിൽ കഴിഞ്ഞ ദിവസം യാത്ര ചെയ്ത അമ്മയ്ക്കും ദിവ്യാംഗയായ മകൾക്കുമാണ് ദുരനുഭവം ഉണ്ടായത്. സംഭവം പെൺകുട്ടിയുടെ പിതാവ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
ഷൊർണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. മകൾ ഓട്ടിസം ബാധിതയാണ്. അങ്കമാലി കഴിഞ്ഞതോടെ പെൺകുട്ടി വാശി പിടിച്ച് കരയാൻ ആരംഭിച്ചു. ഇതോടെയാണ് എക്സാമിനർ കുട്ടിയെ ശകാരിക്കാനും അപമാനിക്കാനും ആരംഭിച്ചത്. വല്ലാത്ത ശല്യമാണിതെന്നും, മറ്റ് യാത്രികർക്ക് ഇത് വലിയ ബുദ്ധിമുട്ടാണെന്നുമായിരുന്നു എക്സാമിനറുടെ ശകാരവാക്കുകൾ.
കഴിഞ്ഞ ആറ് വർഷമായി മകളുടെ ചികിത്സയ്ക്കായി ഷൊർണ്ണൂരിലേക്ക് തീവണ്ടിയിലാണ് കുടുംബം പോകുന്നത്. ഭീമമായ ചികിത്സാ ചിലവാണ് തീവണ്ടിയാത്ര പോലുളള പൊതുഗതാഗത മാർഗങ്ങളെ ആശ്രയിക്കാൻ കാരണമെന്നും കുട്ടിയുടെ പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ദിവ്യാംഗയായതുകൊണ്ടുതന്നെ കൺസഷൻ ടിക്കറ്റ് എടുത്താണ് യാത്ര ചെയ്യാറുള്ളത്. പെൺകുട്ടി ദിവ്യാംഗയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ടിക്കറ്റ് എക്സാമിനർ അപമാനിക്കുകയായിരുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കരഞ്ഞുകൊണ്ടാണ് ഇന്നലെ റെയിൽവേ സ്റ്റേഷനിൽ നിന്നും എട്ട് വയസ്സുള്ള മകളുമായി ശ്രീമതി വേണാട് എക്സ്പ്രസ് ഇറങ്ങി വന്നത്.. ട്രെയിനിൽ ടിക്കറ്റ് എക്സാമിനറിൽ നിന്നേറ്റ പരിഹാസവും, അപമാനവുമേറ്റാണവൾ കരഞ്ഞത്.. മകൾ ഓട്ടിസ്റ്റിക്കാണ്.. ട്രെയിൻ അങ്കമാലി കഴിഞ്ഞപ്പോൾ എന്തോ കാരണത്താലവൾ കരഞ്ഞ് വാശി പിടിക്കാൻ തുടങ്ങി. അവൾക്ക് സംസാരിക്കാനാവില്ലല്ലോ..റിസർവ് ചെയ്ത് വൈകല്യമുള്ളവർക്കുള്ള കൺസെഷൻ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നതിനാൽ ടിക്കറ്റ് എക്സാമിനർക്കും മകൾ സുഖമില്ലാത്ത കുട്ടിയാണെന്നറിയാം.. കഴിഞ്ഞ ആറ് വർഷമായി ചികിത്സാർത്ഥം ഞങ്ങൾ കുട്ടിയുമായി നിരന്തരം ഷൊർണൂർ പോയി വരുന്നു. ചികിത്സാ ചെലവും മറ്റും താങ്ങാവുന്നതിനപ്പുറമായതിനാൽ ട്രെയിനിലാണ് യാത്ര. നാളിതുവരെ മകളുടെ അവസ്ഥ മനസ്സിലാക്കി സഹയാത്രികർ മികച്ച നിലയിൽ സഹകരിക്കുകയും ഞങ്ങളെ നല്ല വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിച്ചിട്ടുമുണ്ട്…
മനുഷ്യനായി പരിഗണിക്കുമെന്ന ആ ആത്മവിശ്വാസത്തിലാണ് ട്രെയിനിൽ ധൈര്യമായി യാത്ര ചെയ്തിരുന്നത്. ആ ധൈര്യമാണ് മകളെ നിർദ്ദയം ശല്യമെന്ന് അധിക്ഷേപിച്ച് ടിക്കറ്റ് പരിശോധക ഒരു നിമിഷം കൊണ്ട് ചോർത്തികളഞ്ഞത്… മറ്റ് യാത്രികർക്ക് ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് അവർ ശാസിക്കുക കൂടി ചെയ്തു… അച്ഛനെയും, അമ്മയേയും പോലും തിരിച്ചറിയാനാവാത്ത മകൾക്കെന്ത് ശാസന… പക്ഷേ ശല്യം എന്ന വാക്ക് ചെന്നുതറച്ചത് ഭിന്നശേഷി കുട്ടിയുടെ മാതാപിതാക്കളായ ഞങ്ങളുടെ നെഞ്ചിലാണ്.. വൈകല്യമുള്ള ഒരാളെയെങ്കിലും സംരക്ഷിക്കുന്നവർക്ക് ഇത്തരം വാക്കുകൾ സൃഷ്ടിക്കുന്ന മനപ്രയാസം എത്ര വലുതായിരിക്കുമെന്ന് തിരിച്ചറിയാനാകും. അടുത്തിടെ ഭിന്നശേഷിക്കാരെ ഇകഴ്ത്തുന്ന ഒരു സിനിമാ രംഗത്തിനെതിരെ പോലും വലിയ വികാരം അലയടിച്ചുയർന്ന നാടാണല്ലോയിത്.. ആ നാട്ടിൽ തന്നെ യഥാർത്ഥ ജീവിതത്തിലും ഇത്തരം ആക്ഷേപങ്ങൾ കേൾക്കേണ്ടി വരുന്ന ഹതഭാഗ്യരുണ്ടെന്ന് തിരിച്ചറിയണം..
എന്തായാലും ഇതാവർത്തിക്കപ്പെടരുത്. ഭിന്നശേഷിക്കാർക്ക് തുല്യനീതി നിഷേധിച്ചാൽ അവരെ പരിഹസിച്ചാൽ / ആക്രമിച്ചാൽ കടുത്ത നടപടി സ്വീകരിക്കാൻ സാധിക്കുന്ന നിയമങ്ങൾ നാട്ടിലുണ്ട് .. RPWD Act 2016 അതിലേക്ക് പാർലമെന്റ് പാസാക്കിയതാണ്. ഇന്നേതായാലും മാനസിക പീഡനത്തിനും അവഹേളനത്തിനും ആക്ട് പ്രകാരം റെയിൽവേ പോലീസിൽ പരാതി നല്കും. ഭിന്നശേഷിയുള്ളവർ അധിഷേപിക്കപ്പെടരുത്.. അവരും നമ്മളെ പോലെ ഈ പ്രകൃതിയിൽ തുല്യ അവകാശങ്ങളോടെ ജീവിക്കാൻ അർഹതയുള്ള മനുഷ്യരാണ്
Comments