തിരുവനന്തപുരം: കോൺഗ്രസിനെയും കമ്യൂണിസ്റ്റ് പാർട്ടിയെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇരു പാർട്ടികളും പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നും ദളിത് സമുദായങ്ങളെ വോട്ട് ബാങ്കായി മാത്രമാണ് കണക്കാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കമ്യൂണിസ്റ്റ് പാർട്ടി വംശനാശത്തിന്റെ വക്കിലാണെങ്കിൽ കോൺഗ്രസ് രാജ്യത്ത് നിന്നും അപ്രത്യക്ഷമാകുകയാണെന്നും അമിത്ഷാ പറഞ്ഞു. ബിജെപി പട്ടികജാതി മോർച്ച സംഘടിപ്പിക്കുന്ന പട്ടികജാതി സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.
കേരളത്തിൽ ബിജെപിക്ക് മാത്രമേ ഭാവിയുള്ളു എന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി, കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടിയും ഒരിക്കലും പട്ടികവർഗക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചിട്ടില്ല എന്നും ചൂണ്ടിക്കാണിച്ചു. അവർക്ക് പട്ടികജാതി പട്ടിക വർഗക്കാരും ദളിതരും വെറും വോട്ട് ബാങ്ക് മാത്രമാണ്. എസ്സി/എസ്ടി വിഭാഗത്തിൽ നിന്ന് ഒരു മന്ത്രിയെങ്കിലും കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രപതിയെ തിരഞ്ഞെടുക്കാൻ പാർലമെന്റിൽ ബിജെപിക്ക് ഭൂരിപക്ഷമുണ്ടായപ്പോൾ ബിജെപി തിരഞ്ഞെടുത്തത് ദളിത് വിഭാഗത്തിൽ നിന്നുള്ള രാംനാഥ് കോവിന്ദിനെയാണ്. രണ്ടാമത് അവസരം കിട്ടിയപ്പോൾ ബിജെപി തിരഞ്ഞെടുത്തത് എസ്ടി സമുദായ നേതാവായ ദ്രൗപതി മുർമുവിനെ ആണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എസ്സി/എസ്ടി വിഭാഗങ്ങളുടെ വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകൂ എന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നു. ഇത്രയും കാലം അധികാരത്തിലിരുന്നിട്ടും കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ദളിത് വിഭാഗങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. അധഃസ്ഥിത സമുദായങ്ങൾക്കായി ഇതുവരെ എന്താണ് ചെയ്തതെന്ന് വിശദീകരിക്കാൻ മുന്നോട്ട് വരാൻ കോൺഗ്രസിനെയും കമ്യൂണിസ്റ്റ് പാർട്ടിയേയും അമിത്ഷാ വെല്ലുവിളിച്ചു.
Comments