ചെന്നൈ: തമിഴ്നാട്ടിലെ ചിദംബരത്തിനടുത്തുള്ള സ്കൂളിലെ ശൗചാലയത്തിന് സമീപം നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. 16 വയസുകാരിയായ പെൺകുട്ടിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
കഴിഞ്ഞ ദിവസമാണ് സ്കൂൾ അധികൃതർ ശൗചാലയത്തിനു സമീപം ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് സ്കൂളിലെ തന്നെ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ കുഞ്ഞാണ് ഇതെന്ന് കണ്ടെത്തുകയായിരുന്നു.
ക്ലാസിലിരിക്കെ പ്രസവവേദന വന്നതിനാൽ ശൗചാലയത്തിലേക്ക് പോവുകയായിരുന്നു എന്ന് വിദ്യാർത്ഥിനി പോലീസിനോട് പറഞ്ഞു. ശൗചാലയത്തിൽ വച്ച് വിദ്യാർത്ഥിനി പ്രസവിച്ചു. പേന കൊണ്ട് പൊക്കിൾക്കൊടി മുറിച്ച പെൺകുട്ടി ക്ലാസിലേക്ക് തിരികെവരികയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽ ആർക്കും കുട്ടി ഗർഭിണിയാണെന്ന വിവരം അറിയുമായിരുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments