ദുബായ്: ഏഷ്യാകപ്പ് നേട്ടം രാഷ്‌ട്രീയ അസ്ഥിരതയിൽ ഉഴലുന്ന ശ്രീലങ്കൻ ജനതയ്‌ക്ക് നൽകുന്നത് ഒരുമിയ്‌ക്കാനുള്ള സന്ദേശമെന്ന് താരങ്ങൾ. കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തങ്ങളുടെ നാട്ടിലെ ജനങ്ങൾക്ക് പോരാടി നേടിയ ഏഷ്യാകപ്പ് കിരീടം സമർപ്പിക്കുന്നതായി കളിയിലെ താരം ഭാനുക രജപക്‌സെ പറഞ്ഞു.
ആവേശം വാരിവിതറിയ ഫൈനലിൽ പാകിസ്താന്റെ ബൗളിങ്ങിൽ 5ന് 58 എന്ന നിലയിൽ നിന്നാണ് ശ്രീലങ്ക രജപക്‌സെയുടെ 71 റൺസ് മികവിൽ 6 ന് 170 റൺസ് എന്ന പൊരുതാവുന്ന സ്‌കോറിലേയ്‌ക്ക് എത്തിയത്. പാകിസ്താനെ 23 റൺസിനാണ് ശ്രീലങ്കൻ നിര തകർത്തത്. വാനിന്ദു ഹസാരങ്ക ഒരോവറിൽ നേടിയ മൂന്ന് സുപ്രധാന വിക്കറ്റുകളാണ് ശ്രീലങ്കയ്‌ക്ക് മേൽകൈ നൽകിയത്. ടൂർണ്ണമെന്റിൽ തുടക്കത്തിൽ അഫ്ഗാനിസ്ഥാനോട് തോറ്റ ശ്രീലങ്ക വൻ തിരിച്ചുവരവാണ് സൂപ്പർ ഫോർ ഘട്ടത്തിൽ നടത്തിയത്.സൂപ്പർ ഫോറിൽ പാകിസ്താനെ തോൽപ്പിച്ച ശ്രീലങ്ക ഫൈനലിലും കരുത്തും മന:സാന്നിദ്ധ്യവും കൈവിട്ടില്ല.
2014ലാണ് ശ്രീലങ്ക ഇതിന് മുമ്പ് ഏഷ്യാകപ്പ് നേടിയത്. ശരാശരി താരങ്ങൾ മാത്രം സ്വന്തമായുള്ള സിംഹള ടീം പക്ഷെ ടീംസ്പിരിറ്റിൽ ഏറെ മുന്നിലാണെന്ന് പാക് നിരയ്‌ക്ക് മുന്നിൽ തെളിയിച്ചു. സമ്മർദ്ദങ്ങളെ ആരെങ്കിലും ഒരാൾ മാത്രമല്ല ടീം മൊത്തം ഏറ്റെടുക്കുന്ന തരത്തിൽ തികഞ്ഞ പ്രഫഷണൽ സമീപനമാണ് ശ്രീലങ്കയുടെ യുവനിരയുടെ ശക്തിയായി വിലയിരുത്തപ്പെടുന്നത്. വരാനിരിക്കുന്ന ലോകകപ്പ് ടി20യിൽ ലോകത്തിലെ മുൻനിര ടീമുകൾക്കെല്ലാം തങ്ങൾ ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന സന്ദേശം ശ്രീലങ്കൻ ജനതയ്‌ക്കും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.















