തിരുവനന്തപുരം:നിയമസഭയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശിവൻകുട്ടിയെ ആരും മർദ്ദിച്ചില്ല,ശിവൻകുട്ടി മേശപ്പുറത്ത് കയറി നൃത്തം ചെയ്ത് തളർന്നുവീഴുകയായിരുന്നുവെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.
ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജന്റെ വാദങ്ങൾ അബദ്ധജഡിലമാണെന്നും ദൃശ്യങ്ങൾ ലോകം മുഴുവൻ കണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ജയരാജൻ മര്യാദ ഇല്ലാതെ കള്ളത്തരങ്ങൾ വിളിച്ചു പറയുന്നു. ശിവൻകുട്ടിയെ ആരും മർദ്ദിച്ചില്ല.സ്വയം കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ സംഘർഷത്തിന് തുടക്കമിട്ടത് യുഡിഎഫാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ആസൂത്രിതമായി പദ്ധതി തയാറാക്കിയാണ് യുഡിഎഫ് അംഗങ്ങൾ അന്ന് സഭയിലെത്തിയതെന്നും ഇന്നത്തെ മന്ത്രി വി ശിവൻകുട്ടിയെ തല്ലി ബോധം കെടുത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
പി.ബിയുടെ തീരുമാനം വന്നതോടെ കേരള ഘടകം ആ നിലപാട് അംഗീകരിക്കുകയാണ് വേണ്ടത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ സി പി എം നടത്തുന്ന അപകീർത്തികരമായ പ്രതികരണങ്ങളും അവസാനിപ്പിച്ച് പി.ബി നിലപാടിനൊപ്പം നിൽക്കണമെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു.
മന്ത്രിമാരുടെ വിദേശ ഉല്ലാസ യാത്ര തുടരുമ്പോൾ മുമ്പ് നടത്തിയ യാത്ര കൊണ്ട് ഉണ്ടായ പ്രയോജനം എന്തെന്ന് പറയണം.ട്രഷറി അടച്ചു പൂട്ടലിന്റെ വക്കിൽ നിൽക്കുമ്പോൾ ഉളള ഈ യാത്ര ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലക്കും ലഗാനുമില്ലാതെ കേരളം കടമെടുക്കുന്നു. ശ്രീലങ്കയ്‌ക്കുണ്ടായ അനുഭവം കേരളത്തിനുണ്ടാകുമെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.ഭാരത് ജോഡോ യാത്രയെ എങ്ങനെ സമീപിക്കണമെന്നതിൽ സി.പിഎമ്മിൽ ഭിന്നതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments