തിരുവനന്തപുരം: ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരത്തിനുള്ള 13,567 ടിക്കറ്റുകൾ വിറ്റഴിച്ചു. തലസ്ഥാന നഗരിയിൽ കാര്യവട്ടത്തു നടക്കുന്ന ക്രിക്കറ്റ് കളിയുടെ ടിക്കറ്റുകളുടെ വിൽപ്പനയാണ് നടന്നു വരുന്നത്. അപ്പർ ടയർ ടിക്കറ്റ് നിരക്ക് 1,500 രൂപയാണ് . ഇതിൽ വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവോടെ 750 രൂപയ്‌ക്ക് ടിക്കറ്റുകൾ ലഭിക്കും.
വിദ്യാർത്ഥികൾക്കുള്ള ഇളവ് ലഭിക്കുന്നതിനായി അതത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യമുള്ള കൺസഷൻ ടിക്കറ്റുകൾ കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് നേരത്തെ ബുക്ക് ചെയ്യണം. പവിലിയന് 2,750 രൂപയും കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6,000 രൂപയുമാണ് നിരക്ക്.
തിങ്കളാഴ്ച രാത്രി മുതലാണ് www.paytminsider.com വഴി ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ടിക്കറ്റുകൾ വാങ്ങുന്നതിലോ നിരക്കുകളോ സംബന്ധിച്ച സംശയങ്ങൾക്ക് [email protected] മെയിൽ ഐഡിയിൽ ബന്ധപ്പെടാവുന്നതാണ്. നേരിട്ട് ടിക്കറ്റുകൾ എടുക്കാൻ സാധിക്കാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയും ടിക്കറ്റ് എടുക്കാവുന്നതാണ്.
അതേസമയം കുടിശ്ശിക വരുത്തിയതിന്റെ പേരിൽ വിഛേദിച്ച വൈദ്യുതി കഴിഞ്ഞ ദിവസം കെഎസ്ഇബി പുനഃസ്ഥാപിച്ചിരുന്നു. ഈ മാസം 28ന് മത്സരം നടക്കാനിരിക്കെയാണ് കാര്യവട്ടം സ്റ്റേഡിയത്തിന്റെ വൈദ്യുതി വിച്ഛേദിച്ചത്. ഇത് മത്സരത്തെ ആശങ്കയിലാക്കിയിരുന്നു. 2.36 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക നൽകാത്തതിനെ തുടർന്നാണ് വൈദ്യുതി ബന്ധം കെഎസ്ഇബി വിഛേദിച്ചത്.















