കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ പാക് റേഞ്ചേഴ്‌സിന്റെ പ്രവിശ്യാ ആസ്ഥാനത്തിന് നേരെ ചാവേറാക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം റേഞ്ചേഴ്‌സ് ആസ്ഥാനത്തേക്ക് ഇടിച്ചുകയറ്റിയതോടെയാണ് ആക്രമണം ആരംഭിച്ചത്. തുടർന്ന് പ്രദേശത്ത് ശക്തമായ സ്ഫോടനങ്ങളും കനത്ത വെടിവെപ്പും ഉണ്ടായി.
ആക്രമണത്തിൽ പാക് റേഞ്ചേഴ്‌സിലെ നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുരക്ഷാസേന നടത്തിയ തിരിച്ചടിയിൽ ആറു ആക്രണകാരികളെ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
കറാച്ചിയിലെ ഗുലിസ്ഥാന്-ഇ-ജൗഹർ മേഖലയിലുള്ള റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് സമീപമാണ് ആക്രമണം നടന്നത്. ഏതാണ്ട് ഒന്നര മണിക്കൂറോളം ഏറ്റുമുട്ടൽ നീണ്ടുനിന്ന ശേഷമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ജമാഅത്ത്-ഉൽ-അഹ്റാർ (Jamaat-ul-Ahrar) എന്ന സംഘടന ഏറ്റെടുത്തതായി റിപ്പോർട്ടുകളുണ്ട്. സമീപ വർഷങ്ങളിൽ പാകിസ്ഥാനിൽ സുരക്ഷാസേനയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. ഇതിനിടെയാണ് കറാച്ചിയിലെ നിർണായക സുരക്ഷാകേന്ദ്രത്തിന് നേരെ ചാവേർ സ്ഫോടനമുണ്ടായത്.















