ജമ്മു കശ്മീർ: ഭീകരവാദ സംഘടനകൾക്ക് പണം നൽകിയ കേസിൽ വിവിധയിടങ്ങളിൽ റെയ്ഡ് നടത്തി ജമ്മു കശ്മീരിലെ സംസ്ഥാന അന്വേഷണ ഏജൻസി. ഭാത്തിണ്ടി, കുൽഗാം എന്നീ ജില്ലകളിൽ ഒന്നിലധികം സ്ഥലങ്ങളിലാണ് എസ്ഐഎ റെയ്ഡ് നടത്തിയത്. റെയ്ഡിൽ കുറ്റകരമായ രേഖകൾ അന്വേഷണ സംഘം കണ്ടെടുത്തു.
ഭീകര സംഘടനകൾക്ക് പണം നൽകിയ കേസിൽ പോലീസ് ഉദ്യോഗസ്ഥന്റെ പങ്ക് സംബന്ധിച്ചാണ് എസ്ഐഎ റെയ്ഡ് നടത്തിയത്. ഹെഡ് കോൺസ്റ്റബിൾ മുഹമ്മദ് റംസാൻ പണം കൈമാറിയും വ്യാജ പാസ്പോർട്ട് നിർമ്മിച്ചുമാണ് സംഘടനയെ സഹായിച്ചത്. ദുബായിൽ ഒളിവിൽ കഴിയുന്ന ഭട്ടിണി സ്വദേശി അബൂബക്കറിന്റെ വീട്ടിലും എസ്ഐഎ റെയ്ഡ് നടത്തി. ഇയാൾ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിവിധ രാജ്യങ്ങളിൽ യാത്ര ചെയ്തിരുന്നു. ഭീകര സംഘടനയുടെ പ്രവർത്തനങ്ങൾ വിപൂലീകരിക്കുന്നതിനാണ് യാത്ര നടത്തിയത്.
കേസിൽ കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകുമെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.ഭീകരവാദ പ്രവർത്തനങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ജമ്മു കശ്മീർ അന്വേഷണ ഏജൻസി വിവിധയിടങ്ങളിൽ തിരച്ചിലുകൾ ആരംഭിച്ചിരിക്കുന്നത്. പോലീസും ഭരണകൂടവും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നും ഏജൻസി അറിയിച്ചു.
Comments